കേന്ദ്ര മന്ത്രി കിരൺ റിജിജു മുനമ്പത്ത് എത്തിയെങ്കിലും പ്രശ്നം എപ്പോൾ പരിഹരിക്കുമെന്നതിന് കൃത്യമായ ഒരു സമയപരിധി പറഞ്ഞില്ല.
മുനമ്പം ഭൂസംരക്ഷണ സമിതി രണ്ടാംഘട്ട സമരം ആരംഭിച്ചു.200 ദിവസം പിന്നിട്ട സമരത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പ്രത്യേകമായി പിന്തുണ ഇല്ലെന്നാണ് സമര സമിതിയുടെ പുതിയ നിലപാട്. ആര് സഹായിക്കുന്നുവോ, അവരെ ഞങ്ങൾ പിന്തുണയ്ക്കുമെന്ന നിലപാടിലാണ് സമരക്കാർ.
മുനമ്പം ഭൂസംരക്ഷണ സമരത്തിൽ ബിജെപിക്ക് വലിയ സ്വാധീനമായിരുന്നു ഉണ്ടായിരുന്നത്. വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ച ഘട്ടത്തിൽ നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന സാഹചര്യം ഉൾപ്പെടെയുണ്ടായി.
കൂടാതെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതികാത്മക കോലം കടലിൽ മുക്കിത്താഴ്ത്തുന്ന പ്രതിഷേധ പരിപാടികൾ അടക്കം മുനമ്പത്ത് അരങ്ങേറി.
വഖഫ് ഭേദഗതി നിയമത്തിലൂടെ പ്രശ്നം പൂർണമായും പരിഹരിക്കും എന്നാണ് സമരസമിതി വിലയിരുത്തിയത്. എന്നാൽ സമരസമിതി പ്രതീക്ഷിച്ചതു പോലെയല്ല കാര്യങ്ങൾ നീങ്ങിയത്. കേന്ദ്ര മന്ത്രി കിരൺ റിജിജു മുനമ്പത്ത് എത്തിയെങ്കിലും പ്രശ്നം എപ്പോൾ പരിഹരിക്കുമെന്നതിന് കൃത്യമായ ഒരു സമയപരിധി പറഞ്ഞില്ല.
വമ്പൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച സമരസമിതി നിരാശ പ്രകടിച്ച് രംഗത്തെത്തി. പ്രശ്നങ്ങൾ പരിഹരിക്കാതെ വന്നതോടുകൂടിയാണ് വിഷയത്തിൽ കേന്ദ്രസർക്കാരിന് അനുകൂലമായി മാത്രം നിലപാട് സ്വീകരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് സമരസമിതി എത്തിയത്. സമരത്തിൽ രാഷ്ട്രിയം ഇല്ലെന്നും തങ്ങളെ ആര് സഹായിക്കുന്നുവോ, അവരെ പിന്തുണക്കുമെന്നതാണ് സമരക്കാരുടെ പുതിയ നിലപാട്.
കൂടാതെ സമരം സംസ്ഥാന വ്യാപകമാക്കാനാണ് സമര സമിതിയുടെ തീരുമാനം. മുനമ്പം പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയേയും കാണാൻ സമരസമിതി ശ്രമിക്കുന്നുണ്ട്. നിയമഭേദഗതിയിൽ ഇപ്പോഴും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഏത് അളവിലാണ് തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ നിയമം ഗുണം ചെയ്യുക എന്നതിൽ സമര സമരസമിതിക്കും വ്യക്തതയില്ല.