"ചേട്ടനോടു ദയവു ചെയ്ത് ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ"
പുലിപ്പല്ല്, കഞ്ചാവ് കേസുകളിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് റാപ്പർ വേടൻ. തന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സ് ചെലുത്തിയിട്ടുണ്ടെന്നും തന്നോടു ക്ഷമിക്കണമെന്നും ജാമ്യം ലഭിച്ച ശേഷം വേടന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് നോക്കട്ടെയെന്നും വേടന്‍ പറഞ്ഞു.
പുലിപ്പല്ല് കേസിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാന്‍ പറ്റില്ല, അത് കോടതിയുടെ കൈയില്‍ ഇരിക്കുന്ന കാര്യമായ കാരണമെന്ന് വേടൻ പ്രതികരിച്ചു. "എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഒരുപാട് ആള്‍ക്കാരോടു നന്ദിയുണ്ട്. പിന്നെ ഒരു കാര്യം എനിക്ക് പറയാനുള്ളത്, എന്നെ കേള്‍ക്കുകയും കാണുകയുമൊക്കെ ചെയ്യുന്ന എന്റെ സഹോദരന്മാരോടാണ്. എന്റെ പുകവലിയും മദ്യപാനവുമൊക്കെ ഭയങ്കര പ്രശ്‌നമാണ്, മോശം രീതിയിലുള്ള സ്വാധീനമാണ് ചെലുത്തുന്നത് എന്നൊക്കെ എനിക്കറിയാം. ചേട്ടനോടു ദയവു ചെയ്ത് ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ. പോയിട്ട് വരാം," വേടന്‍ പറഞ്ഞു.
ALSO READ: പുലിപ്പല്ല് കേസ്: റാപ്പർ വേടന് ഉപാധികളോടെ ജാമ്യം
കര്‍ശന ഉപാധികളോടെയാണ് വേടന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികള്‍.
മെയ് രണ്ടിനായിരുന്നു വേടന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. എന്നാല്‍ ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്ന് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കുകയായിരുന്നു. ഇന്ന് തെളിവെടുപ്പ് പൂര്‍ത്തിയായതിനു ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
രണ്ട് ദിവസം മുന്‍പാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്നും തൃപ്പൂണിത്തുറ പൊലീസ് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ പൊലീസ് പിടിയിലായശേഷം നടത്തിയ ദേഹ പരിശോധനയില്‍ വേടനില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കേസില്‍ വേടന്‍ ഉള്‍പ്പെടെ 9 പേര്‍ക്കും സ്റ്റേഷന്‍ ജാമ്യം ലഭിച്ചിരുന്നു. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി 9 പേര്‍ക്കും രാത്രിയോടെ സ്റ്റേഷന്‍ ജാമ്യം നല്‍കുകയായിരുന്നു.
എന്നാല്‍ കഴുത്തിലുണ്ടായിരുന്ന മാലയില്‍ പുലിയുടെ പല്ല് കണ്ടെത്തിയതോടെയാണ് വേടനെതിരേ വനംവകുപ്പ് കേസെടുത്തത്. തമിഴ്‌നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. അഞ്ചുവയസ് പ്രായമുള്ള പുലിയുടെ പല്ലാണ് വേടന്റെ മാലയില്‍ ഉള്ളതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. മൃഗവേട്ടയടക്കമുള്ള ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്.