സ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥരടക്കം എത്തി പരിശോധന നടത്തി
ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്‌കൂളില്‍ സമീപം ഇന്ന് രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണ ആരംഭിച്ച് വിവിധ കേന്ദ്ര ഏജന്‍സികള്‍. പൊലീസിനു പുറമേ, എന്‍ഐഎ, സിആര്‍പിഎഫ്, എന്‍സ്ജി എന്നീ വിഭാഗങ്ങളും അന്വേഷണം നടത്തുന്നുണ്ട്.
ഇന്ന് രാവിലെ 7.47 ഓടെയാണ് രോഹിണി പ്രശാന്ത് വിഹാറിന് സമീപമുള്ള സിആര്‍പിഎഫ് സ്‌കൂളില്‍ സ്‌ഫോടനം നടന്നത്. ജീവഹാനിയോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌കൂളിന്റെ മതിൽ തകര്‍ന്നിട്ടുണ്ട്. സ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥരടക്കം എത്തി പരിശോധന നടത്തി. ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
Also Read: രാജസ്ഥാനില്‍ സ്ലീപ്പര്‍ ബസ് ഓട്ടോയിലേക്ക് ഇടിച്ചു കയറി; 12 പേർക്ക് ദാരുണാന്ത്യം
സ്ഥലത്തു നിന്ന് സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ദുരൂഹത അകറ്റാന്‍ സ്‌കൂളിന് അടിയിലൂടെ പോകുന്ന ഭൂഗര്‍ഭ മലിനജല ലൈന്‍ അടക്കം പരിശോധിക്കുന്നുണ്ട്. സ്‌ഫോടന ശേഷം ദുര്‍ഗന്ധമുണ്ടായിരുന്നതായും സ്‌കൂളിന്റെ മതിലും സമീപത്തുള്ള കടകള്‍ക്കും നിര്‍ത്തിയിട്ട കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ക്രൂഡ് ബോംബാകാം സ്‌ഫോടനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ദേശീയ അന്വേഷണ എജന്‍സിയും സുരക്ഷാ ഏജന്‍സിയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സ്‌കൂളിന്റെ ചുമരിലും റോഡുകളിലും കണ്ടെത്തിയ വെളുത്ത പൊടിയും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ഇവ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.