
പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെ 15-ാം നിയമസഭയുടെ 13-ാം സമ്മേളനം ആരംഭിച്ചു. ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്നാണ് സ്വീകരിച്ചത്.
കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. നവകേരള സാക്ഷാത്കാരത്തിന് കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രധാന്യം നല്‍കും. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും നയപ്രഖ്യാപന പ്രസംഗം.
അതേസമയം നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സര്‍ക്കാരിനെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു. ജിഎസ്ടി വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നും വികസനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടെന്നും പ്രസംഗത്തില്‍ പറയുന്നു.
സര്‍ക്കാര്‍ അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജനപങ്കാളിത്തത്തോടെ മാലിന്യ നിര്‍മാര്‍ജനം പൂര്‍ത്തിയാക്കും. വികസന നേട്ടങ്ങളില്‍ കേരളം ലോകത്തിന് മാതൃക. കഴിഞ്ഞ കാലങ്ങളില്‍ നിരവധി ദുരന്തങ്ങളെ അഭിമുഖീകരിച്ചു. മേപ്പാടി പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മേപ്പാടി ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കുമെന്നും നയപ്രഖ്യാപന പ്രസംഗം പറയുന്നു.
സംസ്ഥാനം വ്യവസായ സൗഹൃദമാണ്. 62 ലക്ഷം പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഫിഷറീസ് മേഖലയിലെ വികസന പദ്ധതികള്‍ക്ക് പ്രശംസ. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ സഹായം നല്‍കും. ക്ഷീര മേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കും.