ലബനനിലെ പേജർ സ്ഫോടനം: പ്രാദേശിക കമ്പനിയുടെ പങ്ക് പരിശോധിക്കും, അന്വേഷണം പ്രഖ്യാപിച്ച് നോർവെ

ഹിസ്ബുള്ളയ്ക്ക് പേജറുകൾ നൽകിയത് നോർവെജിയൻ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം
ലബനനിലെ പേജർ സ്ഫോടനം: പ്രാദേശിക കമ്പനിയുടെ പങ്ക് പരിശോധിക്കും, അന്വേഷണം പ്രഖ്യാപിച്ച് നോർവെ
Published on



ലബനനിലെ പേജർ സ്ഫോടനത്തിൽ നോർവീജിയൻ സുരക്ഷാ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അധികൃതർ. ഹിസ്ബുള്ളയ്ക്ക് പേജറുകൾ നൽകിയത് നോർവീജിയൻ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം. സ്ഫോടനവുമായി ബന്ധപ്പെട്ട് നിലവിൽ ബൾഗേറിയ, തായ് വാൻ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ അന്വേഷണം നടത്തുന്നുണ്ട്. ലബനനിൽ കഴിഞ്ഞ ആഴ്ചയാണ് ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് 39 പേർ കൊല്ലപ്പെട്ടത്.

എപ്പോഴാണ് പേജറുകൾ ആയുധമാക്കിയതെന്ന് വ്യക്തമല്ല. തായ്‌വാൻ, ഹംഗറി, ബൾഗേറിയ എന്നീ വിതരണ ശൃംഖലയെ പറ്റിയുള്ള അന്വേഷണം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട് എന്നും നോർവേ പൊലീസ് പറഞ്ഞു. നോർവീജിയൻ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്ക് സ്ഫോടനത്തിൽ പങ്കുണ്ടെന്ന വർത്തകളെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത് എന്നും  പൊലീസ് പറഞ്ഞു. പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിൽ ഇസ്രയേലിന് പങ്കുണ്ടെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്. എന്നാൽ ഇസ്രയേൽ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

അതേസമയം ഇറാനിൽ റെവല്യൂഷണി ഗാർഡ് ഉദ്യോഗസ്ഥർ ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. രാജ്യത്ത് നിർമിച്ചത് കൂടാതെ ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ധാരാളം ഉപകരണങ്ങൾ ഇറാൻ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാൻ്റെ പ്രതിരോധ നീക്കം. നിലവിൽ ആശയവിനിമയം ഉൾപ്പടെ എല്ലാതരം സാങ്കേതിക വിദ്യകളും ഇറാൻ വിശദമായ അന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്. ഇസ്രയേൽ ചാരൻമാരുടെ നുഴഞ്ഞുകയറ്റം സംശയിച്ച് ഉദ്യോഗസ്ഥർക്കിടയിലും പരിശോധന ശക്തമാണ്.

ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥരുടെ ഇറാനിലും വിദേശത്തുമുള്ള ബാങ്ക് അക്കൗണ്ടുകൾ, യാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഇറാൻ പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങൾ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ഉദ്യോഗസ്ഥരുള്ള ഇറാൻ റെവല്യൂഷണി ഗാർഡിലെ ആശയവിനിമയം എങ്ങനെയാണെന്നത് രഹസ്യമാക്കി നിലനിർത്തുകയാണ്. പേജർ, വോക്കിടോക്കർ സ്ഫോടനത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ച് സേന പരിശോധനയും നടത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com