ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും
ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയിലെ മറ്റ് എട്ട് അംഗങ്ങള്‍ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. രാവിലെ 11.30 മുതൽ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
സഖ്യത്തെ പിന്തുണയ്ക്കുന്ന അഞ്ച് സ്വതന്ത്ര എംഎൽഎമാരിൽ സുരീന്ദർ ചൗധരിയും സതീഷ് ശർമയും മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വനിതകളിൽ ഒരാളായ സക്കീന ഇറ്റൂ, റിട്ടയേർഡ് ജഡ്ജി ഹസ്‌നൈൻ മസൂദി, അബ്ദുർ റഹീം റാത്തർ, അലി മുഹമ്മദ് സാഗർ, ജാവേദ് റാണ എന്നിവരാണ് എൻസിയിൽ നിന്ന് പരിഗണിക്കാന്‍ സാധ്യതയുള്ളവർ. ജമ്മു കശ്മീർ പിസിസി അധ്യക്ഷൻ താരിഖ് ഹമീദ് കർറ മാത്രമേ കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിലുണ്ടാകൂ എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ദോഡയിൽ ബിജെപിയുടെ ഗഞ്ജയ് സിംഗ് റാണയെ പരാജയപ്പെടുത്തിയ ആം ആദ്മി എംഎൽഎ മെഹ്‌രാജ് മാലിക്കിന് ക്യാബിനറ്റ് പദവി നല്‍കണമെന്ന് എഎപിയും ആവശ്യമുന്നയിക്കുന്നുണ്ട്.
Also Read: മറാത്ത മണ്ണിൽ തെരഞ്ഞെടുപ്പ് പോര്; മുന്നണികള്‍ക്ക് നിര്‍ണായകം
95 അംഗ നിയമസഭയിൽ, എന്‍സിയുടെ 42 എംഎൽഎമാരും കോൺഗ്രസിന്‍റെ ആറും സിപിഎമ്മിൽ നിന്നുള്ള ഒരാളും ആറ് സ്വതന്ത്ര എംഎല്‍എമാരുമാണ് 55 അംഗ സഖ്യത്തിൻ്റെ ഭാഗം. മുൻ മന്ത്രിയും ജമ്മു കശ്മീർ കോണ്‍ഗ്രസ് മുൻ മേധാവിയുമായ ജി.എ. മിറിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി ചൊവ്വാഴ്ച നിയമിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തില്‍ വരുന്നതോടെ ആറു വർഷം നീണ്ട കേന്ദ്ര ഭരണത്തിനാണ് ജമ്മു കശ്മീരില്‍ വിരാമമാവുക.
ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരാകും കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുക. കോണ്‍ഗ്രസിനെ കൂടാതെ എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലേ, ഡിഎംകെ നേതാവ് കനിമൊഴി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, അഖിലേഷ് യാദവ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.