പാലക്കാട് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ നിലപാടും അതൃപ്തിയും പരസ്യമാക്കി കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍. നാടിന്റെ നല്ലതിന് വേണ്ടിയാണ് 33 ാം വയസില്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. താന്‍ പറയുന്നത് നല്ലതിനു വേണ്ടിയാണ്. കോണ്‍ഗ്രസിനെയും രാഹുൽ മാങ്കൂട്ടത്തിലിൻ്റേയും സ്ഥാനാർഥിത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സരിന്‍ സംസാരിച്ചത്. മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെ സ്ഥാനാര്‍ഥിയാക്കാത്തതല്ല പ്രശ്‌നമെന്നും സരിന്‍ വ്യക്തമാക്കി. ഉള്‍പാര്‍ട്ടി ജനാധിപത്യം തകരാന്‍ പാടില്ല. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുകളില്‍ കുറച്ചു പേരുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കും. ഹരിയാന ആവർത്തിക്കും. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്നാണ് സിപിഎമ്മിനെ പരിഹസിക്കാറുള്ളത്. പക്ഷേ അത് ആ പാര്‍ട്ടിയുടെ കഴിവാണ്. തന്റെ പാര്‍ട്ടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: സരിൻ കോൺഗ്രസ് വിടുമെന്ന് കരുതുന്നില്ല; സ്ഥാനാർഥിത്വത്തിന് വിജയസാധ്യത മാനദണ്ഡം: വി.കെ ശ്രീകണ്ഠൻ
യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. സ്ഥാനാര്‍ഥിയില്‍ പുനഃപരിശോധന വേണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖാർഗേയ്ക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. കത്തിൻ്റെ വിശദാംശങ്ങളും സരിൻ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു.
തനിക്ക് സീറ്റ് ലഭിക്കാത്തതു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. രാഹുലിന് ഇനിയും അവസരങ്ങളുണ്ട്. പാര്‍ട്ടി ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ തോറ്റുപോകും. തന്നെക്കാള്‍ വലിയ നേതാക്കള്‍ നടക്കാത്ത കാര്യങ്ങള്‍ നടക്കുമോ എന്ന് നോക്കുന്നു. പാലക്കാട് ജയിക്കുന്നത് രാഷ്ട്രീയ വോട്ട് കൊണ്ടല്ല, അനുകമ്പ വോട്ട് കിട്ടിയാണെന്നും സരിന്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് രണ്ട് മുഖം പാടില്ല. സ്ഥാനാര്‍ഥി ചര്‍ച്ച തന്നെ പ്രഹസനമായിരുന്നു. ത്യാഗത്തിന് തയ്യാറാകണം. ജയിലില്‍ കിടക്കുന്നതല്ല ത്യാഗം. പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ തിരുത്തണം. ഇത് തൻ്റെ ആവശ്യമല്ല. പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുടെ ആവശ്യമാണ്. തന്റെ വാക്കുകള്‍ കൊണ്ട് പാലക്കാട് ബിജെപിക്ക് വോട്ട് കിട്ടില്ലെന്നും സരിൻ പറഞ്ഞു.
വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റ് അടിച്ചുവെന്ന വാര്‍ത്തയും സരിന്‍ നിഷേധിച്ചു. ഒരു ഗ്രൂപ്പില്‍ നിന്നും താന്‍ ലെഫ്റ്റ് അടിച്ചിട്ടില്ല, പുറത്താക്കിയിട്ടുമില്ല. പറയാനുള്ളത് പറഞ്ഞിട്ടേ താന്‍ പോകൂ. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും 48 മണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു