മുതിർന്ന ഐഎസ്ഐ പ്രവർത്തകരുടെ നിർദ്ദേശപ്രകാരമാണ് ലഷ്‌കറെ തൊയ്ബ ഭീകരാക്രമണം നടത്തിയതെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു
പഹൽഗാം ഭീകരാക്രമണത്തിൽ ഐഎസ്ഐ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രാഥമിക റിപ്പോർട്ട്. ഏപ്രിൽ 22നുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി, ഇന്റർ സർവീസസ് ഇന്റലിജൻസും (ഐഎസ്‌ഐ) ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയും (എൽഇടി) തമ്മിലുള്ള ബന്ധം വ്യക്തമാകുന്നുവെന്ന് എൻഐഎയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയത് ലഷ്കറെ ത്വയ്ബയാണ്. അതിന് വിദ്ഗദ നിർദേശങ്ങൾ നൽകിയത് ഐഎസ്ഐയിൽ നിന്നാണ്. പാകിസ്ഥാനിലെ ലഷ്‌കറെ ത്വയ്ബ ആസ്ഥാനത്ത് വെച്ചാണ് ഈ പദ്ധതിക്ക് പൂർണരൂപം നൽകി രൂപീകൃതമായതെന്ന് കരുതുന്നുവെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു.
ആക്രമണത്തിന് നേതൃത്വം നൽകിയ ഹാഷ്മി മൂസ (സുലൈമാൻ), അലി ഭായ് (തൽഹ ഭായ്) എന്നീ രണ്ട് ഭീകരരും പാകിസ്ഥാൻ പൗരന്മാരാണ്. പിടിയിലായവരിൽ നടത്തിയ ചോദ്യം ചെയ്യലിൽ നിന്ന്, ആക്രമണകാരികൾ ഇരുവരും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരുമായി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായും, ആക്രമണം നടത്തേണ്ട സമയം, ലോജിസ്റ്റിക്സ്, നടപ്പിലാക്കൽ എന്നിവയെക്കുറിച്ച് പ്രത്യേക നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായും സൂചന ലഭിച്ചു. ആക്രമണത്തിന് ആഴ്ചകൾക്ക് മുമ്പാണ് ഇവർ ഇന്ത്യയിലെത്തിയതെന്നും, ഓവർ ഗ്രൗണ്ട് വർക്കേഴ്സ് (OGWs) എന്ന ശൃംഖലയുടെ സഹായത്തോടെയാണ് രാജ്യത്തേക്ക് കടന്നതെന്നും കരുതുന്നു.
ALSO READ: പിർ പിൻജാൽ മലനിരകളിലുൾപ്പെടെ ഭീകരർക്കായി തെരച്ചിൽ; സ്ലീപ്പർ സെല്ലുകൾക്കായി എൻഐഎ റെയ്ഡ് തുടരുന്നു
സംഭവത്തിൽ എൻഐഎ വിപുലമായ ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കണ്ടെടുത്ത 40ലധികം വെടിയുണ്ടകൾ ബാലിസ്റ്റിക്, രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആക്രമണ സ്ഥലത്തിന്റെ 3ഡി മാപ്പിംഗും അന്വേഷകർ നടത്തിയിരുന്നു.