
"എൻ്റെ അമ്മയടക്കമുള്ളവരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞതാണ്. ഇന്ത്യ നടത്തിയ ഓപ്പറേഷന് ഇതിലും നല്ല പേര് കൊടുക്കാനില്ല", പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രൻ്റെ മകൾ ആരതി പറഞ്ഞു. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ അഭിമാനിക്കുന്നു. ആക്രമണത്തിന് നേതൃത്വം കൊടുത്തവർക്കെല്ലാം ബിഗ് സല്യൂട്ട് എന്നും ആരതി പ്രതികരിച്ചു.
ഗവൺമെൻ്റിനും പ്രധാനമന്ത്രിക്കും, ഇന്ത്യൻ ആർമിക്കും ആരതി നന്ദി അറിയിച്ചു. തിരിച്ചടിക്കുമെന്ന പ്രധാനമന്ത്രി വാക്കുകളിൽ വിശ്വാസമുണ്ടായിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ആർമിക്ക് വേണ്ടി പ്രാർഥിക്കുക എന്നതാണ് നമ്മളെ പോലെയുള്ള ഇന്ത്യക്കാർക്ക് ചെയ്യാൻ പറ്റുകയുള്ളൂ. ഹിമാൻഷി അടക്കമുള്ളവർക്ക് ഈ തിരച്ചടി ആശ്വാസം പകരട്ടെയെന്നും ആരതി പറഞ്ഞു.
ഇന്ന് പുലർച്ചയോടെയാണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്ന് സൈന്യം അറിയിച്ചു. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്.
മുരിഡ്‌കെ,ബഹവൽപൂർ, കോട്‌ലി ,ചക് അമ്രു, ഭീംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ജെയ്ഷെ ഭീകരന്‍ മസൂദ് അസറിന്‍റെയും ലഷ്കർ ഭീകരന്‍ ഹാഫിസ് സയീദിന്‍റെയും ശക്തികേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം.ആറിടങ്ങളിലായാണ് ആക്രണം നടന്നതെന്ന് പാകിസ്ഥാൻ വൃത്തങ്ങൾ അറിയിക്കുന്നത്. സ്ഫോടനങ്ങളിൽ എട്ട് പേർ മരിച്ചു 35 പേർക്ക് പരിക്കേറ്റു 2 പേരെ കാണാതായെന്നും അറിയിപ്പിൽ പറയുന്നു.