ഇന്ത്യ എല്ലാ പരിധികളും ലംഘിച്ചെന്ന് പാക് മന്ത്രി അത്തൗള്ള തരാർ പ്രതികരിച്ചു.
ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ പ്രതികരിച്ചു. തിരിച്ചടി നൽകാനുള്ള അവകാശം ഞങ്ങൾക്കുണ്ട്, തക്കതായ മറുപടി നൽകുമെന്നുമാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആക്രമണത്തില്‍ ഉചിതമായി പ്രതികരിക്കാൻ അവകാശമുണ്ടെന്ന് യുഎൻ രക്ഷാസമിതിയില്‍ പാകിസ്ഥാൻ അറിയിച്ചു. ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാകിസ്ഥാനറിയാം എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് പ്രതികരിച്ചു.
ഇന്ത്യ എല്ലാ പരിധികളും ലംഘിച്ചെന്നാണ് പാക് മന്ത്രി അത്തൗള്ള തരാറിൻ്റെ പ്രതികരണം. ഇന്ത്യയുടെ ആക്രമണം നീതീകരിക്കാനാകാത്തതാണ്.
പ്രകോപനമില്ലാതെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും അത്തൗള്ള തരാർ അറിയിച്ചു. ഇന്ത്യയുടെ അശ്രദ്ധമായ നടപടി വലിയ സംഘർഷത്തിലേക്ക് എത്തിച്ചുവെന്നും പാകിസ്ഥാൻ്റെ മറ്റൊരു പ്രസ്താവനയിൽ അറിയിച്ചു. ഈ ആക്രമണം വാണിജ്യ- വ്യോമഗതാഗതത്തിന് ഗുരുതരമായ ഭീഷണി സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ALSO READ: തിരിച്ചടിച്ച് ഇന്ത്യ; പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 'ഓപ്പറേഷന്‍ സിന്ദൂർ'
ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത നീക്കമായിരുന്നു ആക്രമണമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മറുപടിയെന്നോളമാണ് ഇന്ത്യൻ സൈന്യത്തിൻ്റെ നീക്കം. ഓപ്പറേഷനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടെന്നാണ് പാകിസ്ഥാൻ അറിയിക്കുന്നത്.
ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്ന് സൈന്യം അറിയിച്ചു. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ആക്രമണത്തിന് പിന്നാലെ വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. മുരിഡ്‌കെ,ബഹവൽപൂർ, കോട്‌ലി ,ചക് അമ്രു, ഭീംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ജെയ്ഷെ ഭീകരന്‍ മസൂദ് അസറിന്‍റെയും ലഷ്കർ ഭീകരന്‍ ഹാഫിസ് സയീദിന്‍റെയും ശക്തികേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടന്നത്.