പാക് ദേശീയ സുരക്ഷയിൽ സൈന്യത്തിൻ്റെ ഇടപെടൽ കൂടുതൽ ശക്തമാകുന്നതിൻ്റെ സൂചനയാണ് ഐഎസ്ഐ മേധാവിക്ക് നൽകുന്ന പുതിയ ചുമതലയെന്നാണ് വിലയിരുത്തൽ
മുഹമ്മദ് അസിം മാലിക്ക്
പാകിസ്ഥാന്റെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഐഎസ്‌ഐ മേധാവി ലെഫ്റ്റനന്‍റ് ജനറല്‍ മുഹമ്മദ് അസിം മാലിക്കിനെ നിയമിച്ചു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. 2024 സെപ്റ്റംബർ മുതൽ ഐഎസ്‌ഐ മേധാവിയായി തുടരുന്ന മുഹമ്മദ് അസിം മാലിക്കിന് അധികച്ചുമതലയായാണ് പുതിയ നിയമനം നൽകിയിരിക്കുന്നത്.
പാക് ദേശീയ സുരക്ഷയിൽ സൈന്യത്തിൻ്റെ ഇടപെടൽ കൂടുതൽ ശക്തമാകുന്നതിൻ്റെ സൂചനയാണ് ഐഎസ്ഐ മേധാവിക്ക് നൽകുന്ന പുതിയ ചുമതലയെന്നാണ് വിലയിരുത്തൽ. ചാര സംഘടനയുടെ മേധാവിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കിയതിന് പിന്നിലും സൈന്യത്തിൻ്റെ ഇടപെടലാണെന്നാണ് റിപ്പോർട്ടുകൾ. 2025 ഒക്ടോബറിൽ വിരമിക്കാൻ ഇരിക്കെയാണ് മുഹമ്മദ് അസിം മാലിക്കിനെ തേടി പുതിയ ചുമതല എത്തിയിരിക്കുന്നത്. ഇതോടെ, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഐഎസ്ഐ മുൻ മേധാവിയുമായ അക്തർ അബ്ദുർ റഹ്മാൻ ഖാന് ശേഷം ഏറ്റവും ശക്തമായ സ്ഥാനത്തെത്തുന്ന ഇന്റലിജൻസ് മേധാവിയാകും മാലിക്ക്.
Also Read: പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണെന്ന സൂചനകൾ നൽകി കേന്ദ്ര സർക്കാർ സൂപ്പർ ക്യാബിനറ്റ് ചേർന്നതിനു പിന്നാലെയാണ് പാകിസ്ഥാനിലെ പുതിയ നീക്കങ്ങൾ. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലായിരുന്നു സുപ്രധാന യോഗം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 2019ലാണ് സൂപ്പര്‍ കാബിനറ്റ് അവസാനമായി ചേര്‍ന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിലൂടെയാണ് അന്ന് ഇന്ത്യ പ്രതികരിച്ചിരുന്നത്. ഇതോടെ ഇന്ത്യയിൽ നിന്നും തിരിച്ചടിയുണ്ടായേക്കുമെന്ന് ആശങ്കയിലാണ് പാകിസ്ഥാൻ. ഇന്ത്യ അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ പാകിസ്ഥാനെ ആക്രമിക്കുമെന്നും അതിനെ സാധൂകരിക്കുന്ന വിശ്വസനീയമായ വിവരം ലഭിച്ചുമെന്നുമുള്ള ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാറിന്റെ അവകാശവാദം ഇത് വ്യക്തമാക്കുന്നു.
അതേസമയം, പാകിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തി അടച്ചു. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും അനുമതി നൽകില്ല. 2025 ഏപ്രിൽ 30 മുതൽ മെയ് 23 വരെ വ്യോമാതിർത്തി അടച്ചിടാനാണ് തീരുമാനം. ഇന്ത്യൻ വ്യോമ മേഖല ഒഴിവാക്കുന്നത് നഷ്ടത്തിൽ പ്രവർത്തിക്കുന്ന പാക് വിമാന കമ്പനികൾക്ക് കൂടുതൽ തിരിച്ചടിയാകും.