
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം തുടരുന്നതിനിടെ തുടർച്ചയായ മൂന്നാം ദിനവും രാത്രിയോടെ അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക് സൈന്യം. ജമ്മു കശ്മീരിലെ സാംബയിൽ ബ്ലാക്ക് ഔട്ടിനിടെ അതിർത്തി കടന്നെത്തിയ രണ്ട് പാക് ഡ്രോണുകൾ ഇന്ത്യൻ വ്യോമസേന നിർവീര്യമാക്കി. സാംബയ്ക്ക് പുറമെ ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിലും പാക് ഡ്രോണുകൾ കാണപ്പെട്ടതായി സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ ബാൽമറിലും പൊഖ്രാനിലും സ്ഫോടനങ്ങൾ നടന്നതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
നിലവിൽ ജമ്മുവിലും ശ്രീനഗറിലും സമ്പൂർണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീർ അതിർത്തിയിലെ ഉറി സെക്ടറിൽ വീണ്ടും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് വെടിവെപ്പ് നടത്തിയെന്നും ശക്തമായ ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇവിടെ വെടിയൊച്ചകൾ കേട്ടതായും മലനിരകളിൽ നിന്ന് പുകപടലങ്ങൾ ഉയർന്നതായും പ്രദേശവാസികളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം, വെടിവെപ്പിൽ അപകടങ്ങളോ ആളപായങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് വ്യോമാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ, ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് ഉൾപ്പെടെയുള്ള വിവിധ അതിർത്തി സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജമ്മു കശ്മീരിലെ ബാരാമുള്ളയിലും, രാജസ്ഥാനിലെ ജയ്സാൽമീറിലും, ഹരിയാനയിലെ പഞ്ച്കുളയിലും, പഞ്ചാബിലെ ഫിറോസ്‌പൂർ, വിവിധയിടങ്ങളിലും വൈദ്യുതി ലൈറ്റുകൾ പൂർണമായും അണച്ച് ബ്ലാക്ക് ഔട്ട് നടത്തുന്നുണ്ട്.
അതേസമയം, ജമ്മു കശ്മീരിൽ ജനങ്ങളോട് വീടുകൾക്ക് പുറത്തേക്കിറങ്ങരുതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജനങ്ങളോട് അഭ്യർത്ഥിച്ചു. വീടുകളിലോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറാനാണ് നിർദേശം. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും ഒരുമിച്ച് ഈ അവസ്ഥയെ തരണം ചെയ്യുമെന്നും ഒമർ അബ്ദുള്ള അറിയിച്ചു.