പാകിസ്ഥാന്റെ ചില പ്രദേശങ്ങളിൽ ആക്രമണം നടത്താനായി ഇന്ത്യ ആസൂത്രണം ചെയ്യുന്നതായി വിവരം ലഭിച്ചതായും മുഹമ്മദ് ഖാലിദ് ജമാലി വ്യക്തമാക്കി
മുഹമ്മദ് ഖാലിദ് ജമാലി
ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി ഉയർത്തി റഷ്യയിലെ പാകിസ്ഥാൻ സ്ഥാനപതി. ഇന്ത്യ ആക്രമണത്തിന് മുതിരുകയോ പാകിസ്ഥാനിലേക്കുള്ള ജല വിതരണം തടസപ്പെടുത്തുകയോ ചെയ്താൽ ആണവായുധം അടക്കമുള്ള മുഴുവൻ സൈനിക പടക്കോപ്പുകളും ഉപയോഗിക്കുമെന്നാണ് മുഹമ്മദ് ഖാലിദ് ജമാലിയുടെ ഭീഷണി. ശനിയാഴ്ച റഷ്യൻ ബ്രോഡ്കാസ്റ്റർ ആർടിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജമാലി.
പാകിസ്ഥാന്റെ ചില പ്രദേശങ്ങളിൽ ആക്രമണം നടത്താനായി ഇന്ത്യ ആസൂത്രണം ചെയ്യുന്നതായി വിവരം ലഭിച്ചതായും മുഹമ്മദ് ഖാലിദ് ജമാലി വ്യക്തമാക്കി. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യാ-പാക് നയതന്ത്ര ബന്ധം കലുഷിതമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ഉയർന്ന നയതന്ത്ര ഉദ്യോഗസ്ഥനിൽ നിന്നും ഇത്തരത്തിലൊരു ഭീഷണി ഉയരുന്നത്. പാകിസ്ഥാൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ നിഴൽ സംഘടനയായ ദ റസിസ്റ്റന്‍സ് ഫ്രണ്ടാണ് പഹൽഗാം ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. ഇതാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധം വഷളാകാൻ കാരണം. ആദ്യം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റസിസ്റ്റന്‍സ് ഫ്രണ്ട് പിന്നീട് ഈ അവകാശവാദം പിന്‍വലിച്ചു. എന്നാൽ ഈ ഭീകരസംഘടന തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇന്ത്യയുടെ നിലപാട്.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്ന വണ്ണം പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. സുപ്രധാനമായ സിന്ധു ജല കരാർ റദ്ദാക്കിയതിനു പിന്നാലെ, ഇന്നലെ മാത്രം മൂന്ന് കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി നിരോധനമായിരുന്നു ആദ്യം. സമ്പൂര്‍ണ ഇറക്കുമതി നിരോധനമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുന്നതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ചരക്കുകള്‍ക്കുമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി. പാകിസ്ഥാനുമായുള്ള തപാല്‍ ഇടപാടുകളും ഇന്ത്യ അവസാനിപ്പിച്ചു. പിന്നാലെ, ഇന്ത്യന്‍ കപ്പലുകളെ സ്വന്തം തുറമുഖങ്ങളില്‍ നിന്ന് പാകിസ്ഥാനും വിലക്കി.
Also Read: ഇന്ത്യന്‍ കപ്പലുകള്‍ക്ക് പാകിസ്ഥാനിലും വിലക്ക്; നടപടി ഇന്ത്യയുടെ നിരോധനത്തിനു പിന്നാലെ
അതേസമയം, ബാലിസ്റ്റിക്ക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചെന്നാണ് പാകിസ്ഥാന്റെ പുതിയ അവകാശവാദം. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി മിസൈലുകളാണ് പരീക്ഷിച്ചത്. ഇതിന് 450 കിലോമീറ്റർ ദൂരപരിധി ഉണ്ടെന്നാണ് പാക് വാദം. ഇന്ത്യന്‍ സൈന്യത്തിനെതിരെ സംഘടിത വ്യാജ പ്രചരണവും നടക്കുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ക്കെതിരെ നടപടിയെടുത്തെന്നും ചിലരെ പുറത്താക്കിയെന്നുമാണ് പാക് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ട്.