പത്തനംതിട്ട കൂട്ട ബലാത്സംഗം: രണ്ടാം പ്രതിയുടെ അമ്മയില്‍ നിന്ന് ഒന്നാം പ്രതിയുടെ സഹോദരന്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

8.65 ലക്ഷം രൂപയാണ് ഒന്നാം പ്രതി ജോജി മാത്യുവിന്റെ സഹോദരന്‍ ജോമോന്‍ മാത്യു രണ്ടാം പ്രതി ഷൈനുവിന്റെ അമ്മയില്‍ നിന്ന് വാങ്ങിയത്
പത്തനംതിട്ട കൂട്ട ബലാത്സംഗം: രണ്ടാം പ്രതിയുടെ അമ്മയില്‍ നിന്ന് ഒന്നാം പ്രതിയുടെ സഹോദരന്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍
Published on

പത്തനംതിട്ട കൂട്ടബലാത്സംഗ കേസില്‍ പ്രതിയുടെ അമ്മയില്‍ നിന്ന് പണം തട്ടിയതായി പരാതി. രണ്ടാം പ്രതിയുടെ അമ്മയില്‍ നിന്നും ഒന്നാം പ്രതിയുടെ സഹോദരന്‍ ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. ജാമ്യത്തിനായി പത്തനംതിട്ട ഡിവൈഎസ്പിക്കും വക്കീലിനും നല്‍കാന്‍ എന്ന പേരില്‍ പലതവണയായിട്ടാണ് പണം വാങ്ങിയത്.

8.65 ലക്ഷം രൂപയാണ് ഒന്നാം പ്രതി ജോജി മാത്യുവിന്റെ സഹോദരന്‍ ജോമോന്‍ മാത്യു രണ്ടാം പ്രതി ഷൈനുവിന്റെ അമ്മയില്‍ നിന്ന് വാങ്ങിയത്. പല തവണയായി പണം വാങ്ങിയ നഷ്ടമായെന്ന് ഉറപ്പായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ അമ്മയുടെ പരാതിയില്‍ ജോമോന്‍ മാത്യുവിനെ അറസ്റ്റ് ചെയ്തു.

പത്തനംതിട്ടയില്‍ അറുപത് പേര്‍ പ്രതികളായ പോക്‌സോ കേസിലാണ് തട്ടിപ്പ് നടന്നത്. ദളിത് വിദ്യാര്‍ഥിയായ കായിക താരത്തെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അറുപത് പ്രതികളില്‍ 20 പേരും കൗമാരക്കാരാണ്. അഞ്ച് പേര്‍ 17 വയസ്സില്‍ താഴെയുള്ളവരാണ്. 30 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ട് പ്രതികള്‍ മാത്രമാണുള്ളത്.

സംസ്ഥാനത്തെ ഏറ്റവും വലിയ പോക്‌സോ കേസാണ് പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 52 പേരാണ് കേസില്‍ പിടിയിലായത്. 18 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതിപ്പട്ടികയില്‍ ഭൂരിഭാഗവും. നാല് സ്റ്റേഷനുകളിലായി 30 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

പരിശീലകരും അയല്‍വാസികളും സഹപാഠികളുമുള്‍പ്പെടെ 60 ഓളം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴി സിഡബ്ല്യുസിയുടേയും തുടര്‍ന്ന് പൊലീസിന്റെയും കൈയ്യില്‍ എത്തുകയായിരുന്നു.

കായിക പരിശീലനത്തിനെത്തിയപ്പോള്‍ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. കുട്ടിയുടെ നഗ്‌നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ തേടിയെത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com