ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആശുപത്രി അധികൃതര്‍ക്ക് ഉറപ്പു നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മാറ്റിയ രോഗിക്ക് 40,000 രൂപ ഡിസ്ചാര്‍ജ് ബില്‍ നല്‍കി സ്വകാര്യ ആശുപത്രിയായ ബേബി മെമ്മോറിയൽ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്‌ട്രോക്ക് വന്ന പേരാമ്പ്ര സ്വദേശി വിശ്വനാഥനെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയത്.
ഉയര്‍ന്ന തുക ബില്ലിട്ടതില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇടപെട്ടു. ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആശുപത്രി അധികൃതര്‍ക്ക് ഉറപ്പു നല്‍കി.
രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് തന്നെ മാറ്റാനും തീരുമാനമായി. സ്‌ട്രോക്ക് വന്ന് വിശ്വനാഥനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഈ മാസം 24നാണ്. പണം അടയ്ക്കാന്‍ നിര്‍വാഹമില്ലെന്ന് മകന്‍ വിഷ്ണു പറഞ്ഞിരുന്നു. അതേസമയം മെഡിക്കല്‍ കോളേജില്‍ ബെഡ് റെഡിയാണെന്നും വിശ്വനാഥനെ തിരിച്ചുകൊണ്ടു വരാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാത്രി പെട്ടെന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. രോഗിയെ സുരക്ഷിതമാക്കുക എന്നു മാത്രമേ മെഡിക്കല്‍ കോളേജും കരുതിയിട്ടുണ്ടാവൂ എന്നും മകന്‍ വിഷ്ണു ന്യൂസ് മലയാളത്തോട് പറഞ്ഞു. നിലവില്‍ ഇത്രയും വലിയ തുക അടയ്ക്കാന്‍ പറ്റുന്ന സാഹചര്യത്തിലല്ല ഉള്ളതെന്നും മകന്‍ പറഞ്ഞു.