പരമ്പര കൊലയാളിയായ പ്രതി സമൂഹത്തിന് ഭീഷണി എന്നും വാദത്തിൽ പറയുന്നു
പേരൂർക്കട വിനീത കൊലക്കേസിൽ ശിക്ഷാ വിധി ഈ മാസം 24ന്. പ്രതി രാജേന്ദ്രൻ കൊടും കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പരമ്പര കൊലയാളിയായ പ്രതി സമൂഹത്തിന് ഭീഷണി എന്നും വാദത്തിൽ പറയുന്നു.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരച്ചെടി കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കഴുത്തിന് പിന്നില്‍ കുത്തി രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. നാലരപ്പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ സമയത്ത് നടന്ന കൊലപാതകത്തിന്റെ അന്വേഷണം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിയുടെ സഞ്ചാരപാത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് സഹായമായത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തിയാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ കൊലപാതകം നടത്തിയത്. സമാന രീതിയില്‍ തമിഴ്നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയായിരുന്നു രാജേന്ദ്രന്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണു പ്രതി വിനീതയെ കൊലപ്പെടുത്തിയത്.