പെരുമ്പിലാവ് കൊലപാതകം: മുഖ്യപ്രതി പിടിയിൽ, കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്

രാത്രി മുഴുവൻ കൊല നടന്ന വീടിനു സമീപം ഒളിച്ചിരുന്ന പ്രതി രാവിലെ പോലീസിന് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്
പെരുമ്പിലാവ് കൊലപാതകം: മുഖ്യപ്രതി പിടിയിൽ, കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്
Published on

തൃശൂർ പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതി പിടിയിൽ. മുഖ്യപ്രതി ലിഷോയിയെ പിടികൂടിയത് കൊലപാതകം നടന്ന മുല്ലപ്പിള്ളിക്കുന്ന് നാല് സെൻ്റ് ഉന്നതിയിൽ നിന്നാണ്. രാത്രി മുഴുവൻ കൊല നടന്ന വീടിനു സമീപം ഒളിച്ചിരുന്ന പ്രതി രാവിലെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാദുഷ, നിഖിൽ, ആകാശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്

അതേസമയം, പെരുമ്പിലാവ് കൊലപാതക കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് തെളിയിക്കുന്നത് ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. കൊലയ്ക്ക് ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകം നടക്കുന്ന സമയത്ത് സംഘർഷവും ബഹളവും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ലഹരി മാഫിയകൾ തമ്മിലുള്ള വാക്കുതർക്കവും വൈരാ​ഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെരിമ്പിലാവ് നാല് സെന്റ് ആൽത്തറ കോളനിയിലാണ് കൊലപാതകം നടന്നത്. ഭാര്യയുടെ മുന്നിലിട്ടാണ് അക്ഷയിയെ വെട്ടി കൊലപ്പെടുത്തിയത്. ഒരു മാസം മുൻപാണ് അക്ഷയും ഭാര്യ നന്ദനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

നിരവധി ക്രമിനൽ - ലഹരിമരുന്ന് കേസുകളിൽ പ്രതിയായവർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട അക്ഷയ് നിരവധി കേസുകളിൽ പ്രതിയാണ്. ലിഷോയിയുടെ വീട്ടിലേക്ക് അക്ഷയ് അടക്കമുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ചാണ് സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് അക്ഷയ്‌യെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ​

ഗുരുതരമായി പരിക്കേറ്റ അക്ഷയ്‌യെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ അധികം സമയം കഴിയും മുൻപെ അക്ഷയ് മരിച്ചു. തുടർന്ന് മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com