
ജാർഖണ്ഡ് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം പൗരന്മാരേക്കാൾ ഹേമന്ത് സോറൻ സർക്കാർ പരിഗണിക്കുന്നത് റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയുമെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ജംഷഡ്പൂരിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹേമന്ത് സോറൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഭരണകക്ഷിയായ ജെഎംഎം നുഴഞ്ഞുകയറ്റക്കാർക്ക് ഒപ്പമാണ്. സ്വന്തം പൗരന്മാരേക്കാൾ റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയുമാണ് പിന്തുണയ്ക്കുന്നതെന്നും മോദി ആരോപിച്ചു. ജാർഖണ്ഡിൽ നുഴഞ്ഞുകയറ്റം ഉണ്ടെന്ന് സംസ്ഥാന സർക്കാർ തുറന്ന് സമ്മതിക്കില്ലെന്നും കൂട്ടിച്ചേർത്തു.
നുഴഞ്ഞുക്കാർ ജാർഖണ്ഡില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. സന്താൽ പർഗാനയിൽ ആദിവാസി ജനസംഖ്യ കുറഞ്ഞെന്നും നുഴഞ്ഞുകയറ്റക്കാർ അവരുടെ ഭൂമി തട്ടിയെടുത്തെന്നും ആരോപണം. ജാർഖണ്ഡിലെ പൗരന്മാർ സുരക്ഷിതരല്ലെന്നും മോദി പറഞ്ഞു. അതേസമയം ജെഎം എമ്മും കോൺഗ്രസ്സും തമ്മിൽ അന്താധാര സജീവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിൻ്റെ സാന്നിധ്യമാണ് ഇത്തരം പ്രീണനങ്ങൾക്ക് കാരണമെന്നാണ് മോദിയുടെ വാദം. മതത്തിൻ്റെ അടിസ്ഥാനത്തിൽ വോട്ട് ബാങ്ക് രൂപീകരിക്കരിക്കലാണ് ജെഎംഎം- കോൺഗ്രസ് സഖ്യത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.