പ്രധാനമന്ത്രി ഇന്ന് കേരളത്തിലേക്ക്; വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കും, തലസ്ഥാനത്ത് കനത്ത സുരക്ഷ

എന്നാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ ക്ഷണക്കത്ത് അയച്ചത് അനുചിതമെന്ന് വിലയിരുത്തിയാണ് തീരുമാനം
പ്രധാനമന്ത്രി ഇന്ന് കേരളത്തിലേക്ക്; വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കും, തലസ്ഥാനത്ത് കനത്ത സുരക്ഷ
Published on


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. നാളെ. രാവിലെ 11 മണിക്ക് തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി എത്തുന്നത് കണക്കിലെടുത്ത് തലസ്ഥാനം കനത്ത സുരക്ഷാവലയത്തിലാണ്.

ഇന്ന് രാത്രിയാണ് മോദി തിരുവനന്തപുരത്തെത്തുക. രാജ് ഭവനിലാണ് താമസമൊരുക്കിയിരിക്കുന്നത്. നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. 12 മണിയോടെയാണ് മടക്കയാത്ര തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.

എന്നാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ ക്ഷണക്കത്ത് അയച്ചത് അനുചിതമെന്ന് വിലയിരുത്തിയാണ് തീരുമാനം. മെയ് രണ്ടിന് സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതി കമ്മീഷൻ ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് ആദ്യം ക്ഷണമുണ്ടായിരുന്നില്ല. സർക്കാരിന്റെ നാലാം വാർഷിക പരിപാടികൾ പ്രതിപക്ഷ നേതാവ് ബഹിഷ്കരിച്ചതിനാൽ ക്ഷണിച്ചില്ല എന്നായിരുന്നു തുറമുഖ മന്ത്രിയുടെ വിശദീകരണം. എന്നാൽ സർക്കാർ നടപടിയെ വിമർശിച്ച് യുഡിഎഫ് നേതാക്കൾ ഒരുമിച്ച് രംഗത്തെത്തി.


പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിഴിഞ്ഞം സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമാണോ എന്നാണ് നേതാക്കൾ ഉയർത്തിയ ചോദ്യം. വ്യാപക വിമർശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന് സർക്കാർ ക്ഷണക്കത്ത് അയച്ചു. രാഷ്ട്രീയമായി വിവാദമായപ്പോൾ അത് മറച്ചു വയ്ക്കാനായാണ് അവ്യക്തമായ ക്ഷണം നടത്തിയത്. വിളിച്ചെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ക്ഷണമെന്നാണ് കോൺഗ്രസ് വിലയിരുത്തല്‍. ഈ വിഷയത്തിൽ തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നും പ്രതിപക്ഷ നേതാവ്പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com