ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; പ്രതി നോബി ലൂക്കോസിന് ജാമ്യം നൽകരുതെന്ന് പൊലീസ്

നോബി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു
ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; പ്രതി നോബി ലൂക്കോസിന് ജാമ്യം നൽകരുതെന്ന് പൊലീസ്
Published on


കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ഏറ്റുമാനൂർ കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസ് അന്വേഷണത്തെ ബാധിക്കും. നോബി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണം. നോബി ലൂക്കോസിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും തെളിവുകൾ ശേഖരിക്കണമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. ഇന്നലെ ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനേട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.


അതേസമയം, ഷൈനിയുടെയും മക്കളുടേയും മരണത്തിൽ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും അധിക്ഷേപമെന്ന് ക്നാനായ സഭ. കോട്ടയം അതിരൂപതയേയും അതിരൂപതഅധ്യക്ഷനേയും കാരിത്താസ് ആശുപത്രിയേയും അവഹേളിക്കാൻ ശ്രമം നടക്കുന്നു. അധിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭ കോട്ടയം എസ്പിക്ക് പരാതി നൽകി. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു.

ഫെബ്രുവരി 28നാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും(11), ഇവാനയും(10) മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭർത്താവ് നോബി ലൂക്കോസുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്.


പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിൽ നിന്ന് ജീവനൊടുക്കുകയായിരുന്നു. നിർത്താതെ ഹോൺ മുഴക്കി വന്ന ട്രെയിനിന് മുന്നിൽ നിന്നും മൂവരും മാറാൻ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


Related Stories

No stories found.
News Malayalam 24x7
newsmalayalam.com