
പാലക്കാട് കല്ലടിക്കോടുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി. വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. തനിക്ക് പറ്റിയ പിഴവാണെന്ന് അപകടത്തിനിടയാക്കിയതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു.
ഇന്നലെയായിരുന്നു നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, മിത,റിദ,ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു.
സിമൻ്റ് ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മഴയത്ത് നനഞ്ഞ റോഡില്‍ ലോറിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
അതേസമയം, അപകട കാരണം മറ്റൊരു ലോറി ഇടിച്ചതാണെന്ന് ആർടിഒ അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ സിമന്റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്ന് ആര്‍ടിഒ അറിയിച്ചു. ബ്രേക്ക് ചവിട്ടി നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ലോറി ഉയര്‍ത്തിയത്.
വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സ്ഥിരം അപകടമേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും.അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.