അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും , മക്കളുടെ കാര്യം പോലും നോക്കാൻ പ്രാപ്തിക്കുറവുണ്ടായിരുന്നുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു
എറണാകുളം മൂഴിക്കുളത്ത് നാലുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയ്ക്ക് മാനസികപ്രശ്നങ്ങൾ ഇല്ലെന്ന് പൊലീസ്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും , മക്കളുടെ കാര്യം പോലും നോക്കാൻ പ്രാപ്തിക്കുറവുണ്ടായിരുന്നുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയിലൂടെയാണ് ഇവർ കടന്നുപോയിക്കൊണ്ടിരുന്നത്. ഇതിനെത്തുടർന്ന് ഭർത്താവിനോടും കുടുംബത്തോടും പക ഉണ്ടായിരുന്നു. കുട്ടുകുടുംബം പോലെ കഴിഞ്ഞ സാഹചര്യം അച്ഛൻ്റെ സഹോദരൻ മുതലെടുത്തുവെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അമ്മ കുട്ടികളെ കൊലപ്പെടുത്താൻ നേരത്തെ ശ്രമിച്ചിരുന്നുവെന്ന മൊഴികൾ പൊലീസ് തള്ളിയിരിക്കുകയാണ്.
കൊലപാതകം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത നടത്തിയതല്ല. പെട്ടെന്നുണ്ടായ തീരുമാനത്തിന് പുറത്താണ് കൊലപാതകം നടത്തിയത് എന്ന വിവരമാണ് അന്വേഷണസംഘം അറിയിക്കുന്നത്. ആലുവയിൽ എത്തുന്നത് വരെ കുഞ്ഞിനെ അപായപ്പെടുത്താൻ അമ്മയ്ക്ക് പ്ലാൻ ഉണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് കൊലപ്പെടുത്താനുള്ള ചിന്ത ഉണ്ടായതും, മൂഴിക്കുളത്തേക്ക് പോയതും. പാലത്തിൽ എത്തിയപ്പോൾ ഉടനെ താഴെക്ക് എറിയുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും അന്വേഷണസംഘം അറിയിച്ചു.
കുഞ്ഞിനെ പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞില്ലെന്നാണ് അമ്മ മൊഴി നൽകിയിരിക്കുന്നത്. കുട്ടിയുടെ കൊലപാതകവും പോക്‌സോ കേസും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് ഭര്‍ത്താവിന്റെ കുടുംബത്തോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് നിലവില്‍ പൊലീസ് വിലയിരുത്തുന്നത്. എന്നാല്‍ കുട്ടിയെ കൊല ചെയ്തത് എന്തിനെന്ന ചോദ്യത്തോട് ഇതുവരെ പ്രതി പ്രതികരിച്ചിട്ടില്ല എന്നുള്ള വിവരങ്ങളും പുറത്തുവരുന്നു.
ALSO READ: നാല് വയസുകാരിയുടെ കൊലപാതകം: "പീഡനവിവരം അറിഞ്ഞിരുന്നില്ല"; അമ്മയുടെ മൊഴി പുറത്ത്
പ്രതിയുടെ അറസ്റ്റ് പുത്തന്‍കുരിശ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പോക്സോ, ബാലനീതി വകുപ്പുകളാണ് അടുത്ത ബന്ധുവായ ഇയാള്‍ക്കെതിരെ ചുമത്തിയത്. ഒന്നര വര്‍ഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ദിവസവും പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. രണ്ടര വയസു മുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. നീല ചിത്രങ്ങള്‍ കണ്ടശേഷമായിരുന്നു പീഡനമെന്നും' പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.