സിനിമകളുടെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നതും കാണുന്നതും കുറ്റകരമാണെന്ന് പൊതുജനം മനസിലാക്കണം
'തുടരും' സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ച സംഭവം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് നിർമാതാവ് രജപുത്ര രഞ്ജിത്ത് ന്യൂസ് മലയാളത്തോട്. കേരളത്തിൽ ഇത്തരത്തിലൊരു പ്രവണത ഉണ്ടായിരുന്നില്ല. പരസ്യമായി ഇങ്ങനെ വ്യാജ പതിപ്പുകൾ പ്രദർശിപ്പിക്കുന്ന സംഭവങ്ങളും ഇതുവരെ കണ്ടിട്ടില്ല. ഇത് സിനിമാ മേഖലയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇത്തരം കാര്യങ്ങൾ നിർത്തലാക്കണമെന്നാണ് സിനിമാ പ്രേമിയെന്ന നിലയിലും സിനിമയിൽ മാത്രം നിൽക്കുന്ന ആളെന്ന നിലയിലുമുള്ള തൻ്റെ ആഗ്രഹം. അതുകൊണ്ടാണ് പരാതി നൽകിയതെന്നും രജപുത്ര രഞ്ജിത്ത് പറഞ്ഞു.
തുടരും സിനിമ ബസിൽ പ്രദർശിപ്പിക്കുന്നത് കണ്ട ഒരു സിനിമാ പ്രേമിയാണ് നടൻ ബിനു പപ്പുവിന് വിവരം കൈമാറിയത്. സിനിമകളുടെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നതും കാണുന്നതും കുറ്റകരമാണെന്ന് പൊതുജനം മനസിലാക്കണം. വളരെ ലാഘവത്തോടെ കാണേണ്ട കാര്യമല്ല ഇത്. ഇത്രയും കാലം ഇതിനെതിരെ നടപടി എടുക്കാത്തതു കൊണ്ടാണ് ഇത്തരം പ്രവണത വർധിക്കുന്നതെന്നും, ഇതുവെച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്നും എം. രഞ്ജിത്ത് പറഞ്ഞു.
ALSO READ: ടൂറിസ്റ്റ് ബസില്‍ 'തുടരും' വ്യാജ പതിപ്പ്; പരാതി നല്‍കി നിർമാതാവ്
കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസിലാണ് തുടരും സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്. മറ്റൊരു ബസിൽ യാത്ര ചെയ്തിരുന്ന വ്യക്തിയാണ് വിവരം സിനിമയിലെ അഭിനേതാവായ ബിനു പപ്പുവിനെ അറിയിച്ചത്. ബിനു ഇക്കാര്യം നിർമാതാവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും വ്യാജ പതിപ്പ് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ സഹിതം പരാതി നൽകുകയും ചെയ്തു. സിനിമ ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി പ്രദർശനം തുടരുന്നതിനിടെയാണ് വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുന്നത്.