ഐപിഎസ് ഉദ്യോഗസ്ഥ ശ്രീലേഖയുടെ ബിജെപി പ്രവേശനം പരാമർശിച്ചുകൊണ്ടായിരുന്നു അൻവറിൻ്റെ വിമർശനം
ചൂരൽമല സന്ദർശനത്തിനിടെ പൊലീസിനെതിരെ വീണ്ടും ആരോപണങ്ങളുയർത്തി പി.വി. അൻവർ എംഎൽഎ. ഉദ്യോഗസ്ഥരെ ആർഎസ്എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി പൊലീസ് മാറിയെന്നായിരുന്നു എംഎൽഎയുടെ വിമർശനം. എഡിജിപി അജിത് കുമാറിനെ മാറ്റിയാൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും എന്തിനാണ് ഇത്ര വാശി കാണിച്ചതെന്നും അൻവർ ചോദിച്ചു.
ഐപിഎസ് ഉദ്യോഗസ്ഥ ശ്രീലേഖയുടെ ബിജെപി പ്രവേശനം പരാമർശിച്ചുകൊണ്ടായിരുന്നു അൻവറിൻ്റെ വിമർശനം. ആർഎസ്എസിനും ബിജെപിക്കുമെതിരെ ആദ്യം രംഗത്തെത്തിയ ആളായിരുന്നു ശ്രീലേഖ. എന്നാൽ പെട്ടെന്ന് നിലപാട് മാറാനുള്ള കാരണമെന്താണെന്ന് അൻവർ ചോദിച്ചു. ഇതിന് പിന്നിൽ പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് അൻവറിൻ്റെ ആരോപണം.
ALSO READ: മന്ത്രി കെ. രാജന്‍റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: ബി. ഗോപാലകൃഷ്ണന്‍
അതേസമയം, ചൂരൽ മല-മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രം അവഗണന തുടരുകയാണെന്നും അൻവർ അഭിപ്രായപ്പെട്ടു. കേരളത്തിന് പണം തരാതിരിക്കുക എന്നതാണ് കേന്ദ്ര നിലപാട്. എന്നാൽ സംസ്ഥാനം ആവുന്നത്ര കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഈ പരാതികൾ പരിഹരിക്കണമെന്നും ചൂരൽമലയിലെ ആളുകളെ സഹായിക്കണമെന്നും അൻവർ പറഞ്ഞു. ദുരന്തത്തിൽപ്പെട്ടവരുടെ കടങ്ങൾ എഴുതി തള്ളണമെന്നും അൻവർ ആവശ്യപ്പെട്ടു.