
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ചർച്ച നടത്തിയെന്ന് പി.വി. അൻവർ എംഎൽഎ. ചർച്ചയിൽ ചേലക്കരയിൽ ഡിഎംകെ സ്വതന്ത്ര സ്ഥാനാർഥിക്ക് യുഡിഎഫ് പിന്തുണ നൽകിയാൽ, പാലക്കാട് ഡിഎംകെ സ്വതന്ത്ര സ്ഥാനാർഥിയെ പിൻവലിക്കാമെന്ന ഉപാധി മുന്നോട്ട് വെച്ചിരിക്കുകയാണ് അൻവർ.
ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയെ പിന്തുണക്കണം. മറിച്ചാണെങ്കിൽ പാലക്കാട് മത്സരത്തിൽ നിന്നും പിന്മാറില്ല. ബിജെപിയെ തോൽപ്പിക്കേണ്ടത് തൻ്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും അൻവർ ചൂണ്ടിക്കാട്ടി. പി. സരിന് പാർട്ടി ചിഹ്നം നൽകാത്തത് ബിജെപിയെ സഹായിക്കാനെന്നും അൻവർ പറയുന്നു.
അതേസമയം, ചേലക്കരയിൽ നിന്ന് പിന്മാറില്ലെന്നും അത് അൻവറിൻ്റെ ഉറപ്പാണെന്നും ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ. സുധീർ പറഞ്ഞു. കോൺഗ്രസിൽ നിന്നടക്കം പലരും തന്നെ പിന്തുണയ്ക്കുന്നുണ്ട്. തിരുവില്വാമലയിലെ ഒരു പഞ്ചായത്ത് പ്രസിഡൻ്റ് തനിക്കൊപ്പം കൂടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കോൺഗ്രസിൽ നിന്ന് കൂടുതൽ കൊഴിഞ്ഞു പോക്കുണ്ടാവുമെന്നും അടുത്തിടെ കോൺഗ്രസ് വിട്ട സുധീർ ചൂണ്ടിക്കാട്ടി.
സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്നയാളാണ് അൻവർ. ചേലക്കര കേന്ദ്രീകരിച്ച് ഡിഎംകെ പ്രവർത്തിക്കും. എതിർ സ്ഥാനാർഥികളെ വില കുറച്ച് കാണുന്നില്ല. ഹിന്ദു സമൂഹത്തിനെ വിഷമിപ്പിച്ചു പോകുന്നത് ശരിയല്ലെന്നും തൃശൂർ പൂരം ഇവിടെയും സംസാരവിഷയമാകുമെന്നും സുധീർ പറയുന്നു.