
തിരുവനന്തപുരം എസ്എടിയിൽ പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കുടി സ്വദേശിനി നിയ ഫൈസല്‍ ആണ് മരിച്ചത്. കുട്ടി വെന്റിലേറ്റർ സഹായത്തിലായിരുന്നു. മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ ഏൽക്കുകയായിരുന്നു. ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.
ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് പെൺകുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല. പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലാണ് ഖബറടക്കം. കുട്ടിയുടെ അമ്മയ്ക്ക് ക്വാറന്റൈനിലിരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഏപ്രിൽ എട്ടിനാണ് പെൺകുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. പനി ബാധിച്ച് 28-ാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകുകയും പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തു. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലുമാണ് കുട്ടിക്ക് ചികിത്സ നൽകിയത്. ഒരു ഡോസ് വാക്സിൻ മാത്രം എടുക്കാൻ അവശേഷിക്കെ കുട്ടിയുടെ നില ഗുരുതരമാകുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്‌എടിയിൽ എത്തിച്ചത്.
വാക്സിന്‍ എടുത്തിട്ടും കുട്ടിക്ക് പേ വിഷബാധയേറ്റത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. എന്നാല്‍ വാക്സിന്‍ ഫലപ്രദമാണെന്നും നേരിട്ട് കുട്ടിയുടെ കൈയ്യുടെ ഞരമ്പിൽ നായയുടെ കടിയേറ്റതാണ് ആരോഗ്യനില ഗുരുതരമാകാൻ കാരണമെന്നാണ് ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.
അതേസമയം, നിലവിൽ ഉപയോഗിക്കുന്ന വാക്സിന്റെ നിലവാരത്തിൽ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടോയെന്ന് കണ്ടെത്താനായി സംസ്ഥാന വാക്സിൻ കമ്മിറ്റി അടിയന്തരയോഗം ചേരും. നിലവിൽ ഉപയോഗിക്കുന്ന വാക്സിന്റെ നിലവാരത്തിൽ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടോയെന്ന് കണ്ടെത്താനാണ് യോഗം. സംസ്ഥാനത്ത് വാക്സിൻ വിതരണം ഏകോപിപ്പിക്കുന്ന സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന കമ്മിറ്റിയാണിത്.