1984ലെ സിഖ് വിരുദ്ധ കലാപത്തിലെ കോണ്‍ഗ്രസിന്റെ പങ്കിനെക്കുറിച്ചായിരുന്നു പരിപാടിയില്‍ വെച്ച് സിഖ് യുവാവ് ചോദിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍പ് ചെയ്തിട്ടുള്ള തെറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയര്‍സില്‍ വെച്ച് നടന്ന പരിപാടിയില്‍ സിഖ് കലാപത്തെക്കുറിച്ചുയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1984ലെ സിഖ് വിരുദ്ധ കലാപത്തിലെ കോണ്‍ഗ്രസിന്റെ പങ്കിനെക്കുറിച്ചായിരുന്നു പരിപാടിയില്‍ വെച്ച് സിഖ് യുവാവ് ചോദിച്ചത്. 'മുമ്പ് അമേരിക്കയില്‍ വന്നപ്പോള്‍ സിഖുകാര്‍ക്ക് ടര്‍ബനും കഡയും ധരിക്കുന്നതിനെക്കുറിച്ചും ഗുരുദ്വാരയില്‍ പോകുന്നതിനെക്കുറിച്ചുമൊക്കെ രാഹുല്‍ സംസാരിച്ചിരുന്നു. ബിജെപി എങ്ങനെയാണെന്നതിനക്കുറിച്ച് നിങ്ങള്‍ സിഖുകാര്‍ക്കിടയില്‍ ഒരു ഭയം നിറച്ചു. രാഷ്ട്രീയം എങ്ങനെ ഭയചകിതമാകണമെന്ന് പറഞ്ഞു, പക്ഷെ ഞങ്ങള്‍ക്ക് കഡയും തലപ്പാവും മാത്രം അണിഞ്ഞാല്‍ പോര. ഞങ്ങള്‍ക്ക് വേണ്ടത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അത് കോണ്‍ഗ്രസുകാര്‍ ഭരിച്ചിരുന്ന കാലത്തും ലഭിച്ചിരുന്നില്ല,' എന്നായിരുന്നു യുവാവ് പറഞ്ഞത്.
സിഖുകാരുമായി ഒരു അനുരഞ്ജനത്തിന് ഇതുവരെ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. ഇങ്ങനെ പോയാല്‍ പഞ്ചാബില്‍ ബിജെപി അധികാരം സ്ഥാപിക്കുമെന്നും യുവാവ് പറഞ്ഞു.
ഇതിന് മറുപടിയായാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. സിഖുകാര്‍ ഒന്നിനെയും ഭയപ്പെടുന്നുവെന്ന് കരുതുന്നില്ല. ഇന്ത്യയില്‍ സ്വന്തം മതത്തെ പിന്തുടരാന്‍ നല്ല സാഹചര്യം വേണ്ടേ എന്നാണ് താന്‍ ഉദ്ദേശിച്ചത്.
'ഞാന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒത്തിരി തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ അതിനുമപ്പുറം ഈ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് തുറന്നു പറയാന്‍ ഞാന്‍ തയ്യാറാണ്. ചരിത്രത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ചിട്ടുള്ള തെറ്റുകളുടെ എല്ലാം ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.
80കളില്‍ നടന്നിട്ടുള്ളത് തെറ്റാണെന്ന് നേരത്തെ തന്നെ ഞാന്‍ പൊതുവില്‍ പറഞ്ഞിട്ടുണ്ട്. സുവര്‍ണ ക്ഷേത്രത്തില്‍ താന്‍ തന്നെ പലതവണ പോയിട്ടുണ്ട്. സിഖ് വിഭാഗവുമായി തനിക്ക് നല്ല ബന്ധമാണ് ഇന്ത്യയിലുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പഞ്ചാബിലെ വിഘടനവാദ പ്രസ്ഥാനത്തെ നയിച്ചിരുന്ന ജര്‍നൈല്‍ സിംഗ് ഭിന്ദ്രൻവാലെയെ സുവര്‍ണ ക്ഷേത്രത്തിനകത്ത് വെച്ച് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ വലിയ പ്രക്ഷോഭം തന്നെ ഉയര്‍ന്നുവന്നു.
മാസങ്ങള്‍ക്ക് പിന്നാലെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അവരുടെ സിഖ് ബോര്‍ഡിഗാര്‍ഡുകളാല്‍ കൊല്ലപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ സിഖുകാര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യവുമുണ്ടായി. തുടര്‍ന്നുണ്ടായ കലാപത്തില്‍ 3000 ത്തിലധികം സിഖുകാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.