11 വർഷത്തെ അകൽച്ച അവസാനിപ്പിച്ച് രമേശ് ചെന്നിത്തല ഇന്ന് എൻഎസ്‌എസ് ആസ്ഥാനത്തെത്തും

മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനമാണ് ഇന്ന് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്നത്
11 വർഷത്തെ അകൽച്ച അവസാനിപ്പിച്ച് രമേശ് ചെന്നിത്തല ഇന്ന് എൻഎസ്‌എസ് ആസ്ഥാനത്തെത്തും
Published on
Updated on


11 വർഷം നീണ്ട അകൽച്ച അവസാനിപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് എൻഎസ്‌എസ് ആസ്ഥാനത്തെത്തും. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം മുൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനമാണ് ഇന്ന് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്നത്. രമേശ് ചെന്നിത്തല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

11 വർഷങ്ങൾക്ക് ശേഷമാണ് രമേശ് ചെന്നിത്തല എൻഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിവാദമായ താക്കോൽ സ്ഥാന പ്രസംഗത്തിന് ശേഷം രമേശ് ചെന്നിത്തലയും എൻഎസ്എസും തമ്മിൽ നിലനിന്നിരുന്ന അകൽച്ചയ്ക്കാണ് ഇതോടു കൂടി വിരാമമാകുന്നത്. ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. അനുസ്‌മരണ പ്രഭാഷണം നടത്തും.

2013ൽ ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് അന്ന് വലിയ വിവാദങ്ങൾക്ക് ഇടയാക്കി.

സുകുമാരൻ നായരെ തള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി രംഗത്തുവന്നിരുന്നു. പിന്നാലെ തൻ്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമർശമെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരൻ നായരെ തള്ളിപ്പറഞ്ഞു. ഇതോടെയാണ് എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകന്നത്.

News Malayalam 24x7
newsmalayalam.com