തനിക്കെതിരെയുള്ളത് വ്യാജമായി കെട്ടിച്ചമച്ച കേസാണ്. ഇത്തരം കേസുകള്‍ ഉണ്ടായാല്‍ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് കോടതിയിൽ വേടൻ
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികള്‍.
മെയ് രണ്ടിനായിരുന്നു വേടന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. എന്നാല്‍ ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്ന് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കുകയായിരുന്നു. ഇന്ന് തെളിവെടുപ്പ് പൂര്‍ത്തിയായതിനു ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ആരാധകനില്‍ നിന്നും അറിവില്ലാതെയാണ് പുലിപ്പല്ല് സ്വീകരിച്ചതെന്ന് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തനിക്കെതിരെയുള്ളത് വ്യാജമായി കെട്ടിച്ചമച്ച കേസാണ്. ഇത്തരം കേസുകള്‍ ഉണ്ടായാല്‍ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ല. പുലിപ്പല്ലാണെന്ന് പറയുന്നതല്ലാതെ ഇതുവരെ ശാസ്ത്രീയമായി തെളിവുകള്‍ ഇല്ല. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും രാജ്യം വിട്ടു പോകില്ലെന്നും വേടനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
അറിവില്ല എന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വേടന്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ജാമ്യം അനുവദിച്ചു കൊണ്ട് കോടതി ചോദിച്ചു.
Also Read: 'ഇത് രണ്ടാം പിറവിയേ'; വിവാദങ്ങള്‍ക്കിടെ പുതിയ ആല്‍ബവുമായി വേടന്‍
എന്നാല്‍, വേടന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കപ്പെടുമെന്ന് വനംവകുപ്പ് കോടതിയില്‍ പറഞ്ഞു. മൃഗവേട്ട നടന്നിട്ടുണ്ടെന്നും വേട്ട നടക്കാതെ പല്ല് ലഭിക്കില്ലെന്നുമാണ് വനംവകുപ്പിന്റെ വാദം. എന്നാല്‍, താന്‍ ഒരു തവണ മാത്രമാണ് പുലിപ്പല്ല് തന്നയാളെ കണ്ടിട്ടുള്ളതെന്ന് വേടന്‍ കോടതിയെ അറിയിച്ചു.
രണ്ട് ദിവസം മുന്‍പാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്നും തൃപ്പൂണിത്തുറ പൊലീസ് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ പൊലീസ് പിടിയിലായശേഷം നടത്തിയ ദേഹ പരിശോധനയില്‍ വേടനില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കേസില്‍ വേടന്‍ ഉള്‍പ്പെടെ 9 പേര്‍ക്കും സ്റ്റേഷന്‍ ജാമ്യം ലഭിച്ചിരുന്നു. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി 9 പേര്‍ക്കും രാത്രിയോടെ സ്റ്റേഷന്‍ ജാമ്യം നല്‍കുകയായിരുന്നു.
എന്നാല്‍ കഴുത്തിലുണ്ടായിരുന്ന മാലയില്‍ പുലിയുടെ പല്ല് കണ്ടെത്തിയതോടെയാണ് വേടനെതിരേ വനംവകുപ്പ് കേസെടുത്തത്. തമിഴ്‌നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. അഞ്ചുവയസ് പ്രായമുള്ള പുലിയുടെ പല്ലാണ് വേടന്റെ മാലയില്‍ ഉള്ളതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. മൃഗവേട്ടയടക്കമുള്ള ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്.