രേണുകസ്വാമി വധക്കേസ്: നടൻ ദർശനും സുഹൃത്ത് പവിത്ര ഗൗഡയ്ക്കും ജാമ്യം

രേണുകസ്വാമി വധക്കേസ്: നടൻ ദർശനും സുഹൃത്ത് പവിത്ര ഗൗഡയ്ക്കും ജാമ്യം

ജൂൺ 11ന് മൈസൂരിൽ നിന്നാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്
Published on

രേണുകസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശന് ജാമ്യം. സുഹൃത്ത് പവിത്ര ഗൗഡ ഉൾപ്പെടെ മറ്റ് അഞ്ച് പ്രതികൾക്കും കൂടി കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജൂൺ 11ന് മൈസൂരിൽ നിന്നാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലക്കേസ് പ്രതികളായ നടൻ ദർശൻ, സുഹൃത്ത് പവിത്ര, അനുകുമാർ, ലക്ഷ്മൺ എം, വി. വിനയ്, ജഗദീഷ്, പ്രദൂഷ് എസ്. റാവു, നാഗരാജു ആർ. എന്നിവർ കീഴ്‌ക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ശസ്ത്രക്രിയക്കായി ഇടക്കാല ജാമ്യം കിട്ടി ആശുപത്രിയിലാണ് ദർശൻ.


രക്തസമ്മർദ്ദത്തിന്റെ അളവിൽ വ്യത്യാസം വരുന്നുവെന്ന് കാണിച്ച് ജാമ്യ കാലാവധി നീട്ടാൻ കോടതിയിൽ അഭിഭാഷകർ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ നേരത്തെ ജാമ്യകാലാവധി കോടതി നീട്ടി നൽകിയിരുന്നു. തുടര്‍ന്നാണ് ഇതുവരെ ജാമ്യം കിട്ടാതിരുന്ന മറ്റ് അഞ്ച് പ്രതികള്‍ക്കടക്കം ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ക്രൂര മർദ്ദനത്തിന് ഇരയായാണ് രേണുകസ്വാമി കൊല്ലപ്പെട്ടത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശീല സന്ദേശമയച്ചതിൽ പ്രകോപിതനായാണ് ദർശനും കൂട്ടാളികളും രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ദർശന്റെ കടുത്ത ആരാധകൻ കൂടിയായിരുന്നു കൊല്ലപ്പെട്ട രേണുകസ്വാമി.

ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്ന രേണുകസ്വാമി ജൂൺ 9നാണ് കൊല്ലപ്പെടുന്നത്. ആദ്യം ഇതൊരു ആത്മഹത്യയാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പീന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 2024 ജൂൺ 11ന് മൈസൂരുവിൽ നിന്നാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

News Malayalam 24x7
newsmalayalam.com