"ജമാഅത്തെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റ്; ലെഫ്. കേണല്‍ പദവി പിന്‍വലിക്കണം"; മോഹന്‍ലാലിനെതിരെ ഓർഗനൈസർ

ഗള്‍ഫ് മാധ്യമം നടത്തിയ പരിപാടിയില്‍ പങ്കെടുത്തതിനാണ് മോഹൻലാലിനെതിരായ ആക്ഷേപം
"ജമാഅത്തെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റ്; ലെഫ്. കേണല്‍ പദവി പിന്‍വലിക്കണം"; മോഹന്‍ലാലിനെതിരെ ഓർഗനൈസർ
Published on

നടന്‍ മോഹന്‍ലാലിനെതിരെ ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. പാകിസ്ഥാന്‍ രാജ്യത്തെ ആക്രമിക്കുമ്പോള്‍ മോഹന്‍ലാല്‍ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് ഓർഗനൈസറിൽ ലേഖനം. മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.

ഗള്‍ഫ് മാധ്യമം നടത്തിയ പരിപാടിയില്‍ പങ്കെടുത്തതിനാണ് മോഹൻലാലിനെതിരായ ആക്ഷേപം. എമ്പുരാന്‍ വിവാദത്തിന് പിന്നാലെ മോഹന്‍ലാല്‍ ഈ പരിപാടിയില്‍ പങ്കെടുത്തതിൽ ആശങ്ക ഉയരുന്നുണ്ടെന്നും ലെഫ്റ്റനന്റ് കേണല്‍ പദവിലിയിരിക്കെ ഇത്തരം ഒരു പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്നും ലേഖനം വിമര്‍ശിക്കുന്നു.

"ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ഹിന്ദുവിന്റെ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്‌റെ തൊയ്ബ പോലുള്ള ഭീകര സംഘടനകള്‍ക്ക് കാരണമാകുന്നതെന്ന് പറയഞ്ഞുവെക്കുകയാണ് എമ്പുരാന്‍ ചെയ്യുന്നത്. അത്തരത്തില്‍ ഒരു സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുക കൂടി ചെയ്ത സാഹചര്യം ഈ ആഖ്യാനത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു. രണ്ടാമതായി പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ മിസൈൽ, ഡ്രോണ്‍,  ഷെല്ലാക്രമണങ്ങൾ നടത്തിയ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ദേശവിരുദ്ധമെന്ന് കണക്കാക്കുന്ന ഒരു സംഘടനയില്‍ നിന്ന് ആദരവ് സ്വീകരിക്കുന്നത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരും," ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പറയുന്നു.

മോഹന്‍ലാല്‍ ഒരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവിയുമുള്ള ആളാണ്. രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ തുനിയുന്ന ഒരു സംഘടന, പ്രത്യേകിച്ചും ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ മോഹന്‍ലാലിനെ ആദരിക്കുക എന്ന് പറയുന്നത് വിരോധാഭാസമായി തോന്നുന്നെന്നും ലേഖനം പറയുന്നു.

യാഥാസ്ഥിതിക നിലപാടുകള്‍ക്കും സിനിമയോടുള്ള എതിര്‍പ്പിനും പേരുകേട്ട ജമാഅത്തെ ഇസ്ലാമി, ഇതിനുമുമ്പ് ഒരിക്കലും ഒരു സിനിമാ നടനെ ആദരിച്ചിട്ടില്ല. കേവലം ഒരു കലാകാരനെന്ന നിലയില്‍ മാത്രമല്ല, ഒരു പ്രത്യേക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നടപടി എന്ന നിലയ്ക്കാണ് മോഹന്‍ലാലിനെ ക്ഷണിച്ചത്. സാമ്പത്തികമായി ഗുണമുണ്ടായാൽ പാകിസ്ഥാനില്‍ നിന്നും സമാനമായ അംഗീകാരം അദ്ദേഹം സ്വീകരിക്കുമോ എന്നും ചിലര്‍ ചോദ്യം ഉന്നയിച്ചിട്ടുണ്ടെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com