
യുക്രെയ്നെ നേരിട്ടുള്ള സമാധാന ചർച്ചയ്ക്ക് ക്ഷണിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. മെയ് 15 മുതൽ ഇസ്താംബുളിൽ ചർച്ചകൾ ആരംഭിക്കാം എന്ന് പുടിൻ അറിയിച്ചു. റഷ്യൻ വിജയ ദിനാഘോഷത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് നേരിട്ടുള്ള സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് അറിയിച്ചത്. 2022 ഫെബ്രുവരിയിൽ റഷ്യ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല.
മുൻ ഉപാധികളില്ലാതെ റഷ്യ ചർച്ചകൾക്ക് തയ്യാറാണെന്നാണ് വ്ളാഡിമിർ പുടിൻ അറിയിച്ചിരിക്കുന്നത്. എന്നാൽ, മെയ് ഒൻപത് മുതൽ ആരംഭിച്ച ത്രിദിന വെടിനിർത്തൽ സന്ധി നീട്ടുന്നതിനേപ്പറ്റി പുടിൻ പ്രതികരിച്ചില്ല. ലോകമഹായുദ്ധ വിജയത്തിന്‍റെ സ്മരണയ്ക്ക് മെയ് ഒന്‍പതിന് റഷ്യ ആചരിച്ച് വരുന്ന വിജയദിനത്തോടനുബന്ധിച്ച് മെയ് എട്ട് അർദ്ധരാത്രി മുതൽ മെയ് 11 അർദ്ധരാത്രി വരെ പുടിൻ ഏകപക്ഷീയമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, സന്ധിക്ക് വിലകൽപ്പിക്കാതെ റഷ്യ സാധാരണക്കാർക്ക് നേരെ ആക്രമണവും സായുധ നീക്കവും തുടർന്നിരുന്നുവെന്നാണ് യുക്രെയ്ന്റെ ആരോപണം. ത്രിദിന വെടിനിർത്തലിന് മുമ്പുള്ള ദിവസങ്ങളിൽ റഷ്യയ്‌ക്കെതിരെ യുക്രെയ്ൻ ആക്രമണങ്ങൾ വർധിപ്പിച്ചിരുന്നതായി പുടിൻ തന്റെ വിജയദിന പ്രസംഗത്തിൽ പറഞ്ഞു. കുർസ്ക്, ബെൽഗൊറോഡ് ഒബ്ലാസ്റ്റ് എന്നീ അഞ്ച് അതിർത്തികളിൽ നുഴഞ്ഞുകയറ്റങ്ങൾ നടത്തിയതുൾപ്പെടെ മൂന്ന് ദിവസത്തെ വെടിനിർത്തൽ സന്ധി യുക്രെയ്ൻ പലതവണ ലംഘിച്ചതായും പുടിൻ തന്റെ പ്രസംഗത്തിൽ ആരോപിച്ചു.
മെയ് 12 മുതൽ 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് റഷ്യ തയ്യാറാകണമെന്ന് യൂറോപ്യൻ യൂണിയന്‍ പുടിന് അന്ത്യശാസനം നല്‍കിയിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പിന്തുണയുള്ള നിർദേശമായിരുന്നു ഇത്. എന്നാൽ യൂറോപ്യന്‍ യൂണിയന്‍റെ അന്ത്യശാസനത്തെ പുടിൻ തള്ളിക്കളഞ്ഞു. റഷ്യ ഈ നിർദേശം നിരസിച്ചാൽ, ഉപരോധം വർദ്ധിപ്പിക്കുമെന്നാണ് യൂറോപ്പും യുഎസും നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഏപ്രിലിലെ, മൂന്ന് ദിവസത്തെ 'ഈസ്റ്റർ സന്ധി' അവസാനിച്ചപ്പോഴും വെടിനിർത്തൽ നീട്ടിക്കൊണ്ടുപോകാൻ പുടിൻ തയ്യാറായിരുന്നില്ല. പകരം യുക്രെയ്നുമായി നേരിട്ട് ചർച്ചകൾ നടത്താം എന്നായിരുന്നു പുടിന്റെ നിലപാട്.
റഷ്യയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് യുക്രെയ്ൻ അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊരു സമാധാന പ്രക്രിയയും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും സംരക്ഷിക്കണമെന്നും, പൂർണമായ വെടിനിർത്തലിന് ശേഷം മാത്രമേ പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്നുമാണ് അവരുടെ വാദം. മാർച്ചിൽ യുഎസ് പിന്തുണയുള്ള 30 ദിവസത്തെ നിരുപാധികമായ വെടിനിർത്തൽ നിർദേശം യുക്രെയ്ൻ അംഗീകരിച്ചിരുന്നു. എന്നാൽ യുക്രെയ്‌നിനുള്ള പാശ്ചാത്യ സൈനിക പിന്തുണ പൂർണമായും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ ഈ നിർദേശം നിരസിച്ചു. മുൻ ഉപാധികളോടെയാണ് ഇതുവരെ റഷ്യ സമാധാന ചർച്ചകൾക്ക് സന്നദ്ധത അറിയിച്ചിരുന്നത്. ഇവയെ പ്രചാരണ സ്റ്റണ്ടായി കണ്ട് യുക്രെയ്ൻ തള്ളിക്കളയുകയായിരുന്നു.