സമ്മേളന വേദിയിലേക്ക് എത്തിയ ഉമർ ഫൈസിയെ ഹർഷാരവത്തോടെയാണ് അണികൾ സ്വീകരിച്ചത്
മുസ്ലീം ലീഗിനെതിരെ പരോക്ഷ വിമർശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം. "സുന്നി വിഭാഗത്തിലെ നേതാക്കൾ ഐക്യത്തിന്റെ ഭാഗത്താണ്. സമസ്തയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. അത് പരിഹരിക്കാൻ രാഷ്ട്രീയക്കാരെ ആവശ്യമില്ലെന്നും" ഉമർ ഫൈസി മുക്കം പറഞ്ഞു. എറണാകുളത്ത് നടക്കുന്ന വഖഫ് സംരക്ഷണ മഹാ സമ്മേളനത്തിലായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. സമ്മേളന വേദിയിലേക്ക് എത്തിയ ഉമർ ഫൈസിയെ ഹർഷാരവത്തോടെയാണ് അണികൾ സ്വീകരിച്ചത്.
അതേസമയം, സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാതിരുന്ന സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഓൺലൈനായി വഖഫ് സംരക്ഷണ റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്തയിലെ ലീഗ് അനുകൂലികളുടെ സമ്മർദത്തെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളത്തിൽ നിന്ന് വിട്ടുനിന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് എതിർപ്പ്.
യാത്രാ ബുദ്ധിമുട്ടുകളും തിരക്കും കാരണമാണ് ഉദ്ഘാടനത്തിന് നേരിട്ടെത്താതിരുന്നത് എന്നാണ് ജിഫ്രി തങ്ങൾ പറഞ്ഞത്. സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയാണ് കലൂരിൽ ഇന്ന് സമ്മേളനം നടത്തിയത്.