
കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലും എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. ക്യാമ്പസിനുള്ളില്‍ നിന്ന് എന്‍.എസ്.യു.ഐ യൂണിറ്റ് കമ്മിറ്റി അംഗം അഭിരാമിനെ എസ്എഫ്‌ഐ മർദിച്ചു കെ എസ് യു ആരോപിച്ചു.
പെരിയ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയ അഭിരാമിനേയും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് വിഷ്ണു പ്രസാദിനെയും സിപിഎം പ്രവര്‍ത്തകരും മര്‍ദിച്ചെന്നും ആരോപണമുണ്ട്. പെരിയ ഇരട്ടക്കൊല കേസില്‍ വെറുതെവിട്ട പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും കെഎസ്‌യു പറയുന്നു.
അതേസമയം, കെഎസ്‌യു പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തരും ആശുപത്രിയില്‍ ചികിത്സ തേടി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഖില്‍ രാജ്, യൂണിറ്റ് സെക്രട്ടറി അമല്‍ ആസാദ്, പ്രവര്‍ത്തകരായ സഹദ് പ്രത്യുഷ, ശ്രീഹരി എന്നിവരാണ് ചികിത്സയിലുള്ളത്.
അതേസമയം, ഡി സോണ്‍ കലോത്സവത്തിലെ സംഘര്‍ഷത്തില്‍ 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കെഎസ്‌യു നേതാവ് ഷാജിയുടെ പരാതിയിലാണ് മാള പൊലീസ് കേസെടുത്തത്. സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വേദി ഒന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞുവെന്നും തന്റെ കാല്‍ തല്ലിയൊടിച്ചുവെന്നും ഷാജിയുടെ പരാതിയില്‍ പറയുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ആഷിഷ്, റിസ്വാന്‍, മഹേഷ്, അഭിനന്ദ്, അതുല്‍, അഷ്‌റഫ്, ഫിഡല്‍ കാസ്‌ട്രോ, അനുഷിക്, അതിരുദ്ധ്, വൈശാഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.