വൈകാരികമായി പ്രതികരിച്ചതിൽ അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അർജുൻ്റെ കുടുംബത്തെ വെച്ച് താൻ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും ഒരിക്കലും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ലോറി ഉടമ മനാഫ്. വൈകാരികമായി പ്രതികരിച്ചതിൽ അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അര്‍ജുന്‍റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് അഭ്യർത്ഥിച്ചു.
ഇങ്ങനെയൊരു വാര്‍ത്താസമ്മേളനം വിളിക്കേണ്ടി വരുമെന്ന് വിചാരിച്ചിരുന്നില്ല. ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തത വരുത്താനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. അര്‍ജുന്‍റെ പേരില്‍ ഒരു മുതലെടുപ്പിനും ശ്രമിച്ചിട്ടില്ല. വിവാദം ഇന്നത്തോട് കൂടി അവസാനിപ്പിക്കണം എന്നാണ് തന്‍റെ ആഗ്രഹം. അവസാനം വരെ അര്‍ജുനായി നിലകൊണ്ടു. വൈകാരികമായി പ്രതികരിച്ചതിൽ അര്‍ജുന്‍റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞു.
"അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയെറിഞ്ഞ് ഇന്ത്യ കണ്ട വലിയ രക്ഷപ്രവർത്തനത്തിൻ്റെ മഹത്വം ഇല്ലാതാക്കരുത്. വാഹനത്തിന്‍റെ ആര്‍സി ഓണറായ മുബീന്‍ സഹോദരനാണ്. അര്‍ജുന്‍റെ പേരില്‍ ഒരു തരത്തിലുള്ള പണപ്പിരിവും നടത്തിയിട്ടില്ല. അങ്ങനെ നടന്നെന്ന് തെളിയിച്ചാല്‍ കല്ലെറിയാം, നിയമനടപടി സ്വീകരിക്കാം. മുക്കത്ത് നടന്ന സ്വീകരണ ചടങ്ങിൽ പണം തരാമെന്ന് പറഞ്ഞപ്പോൾ അർജുൻ്റെ അക്കൗണ്ടിൽ ഇടാനാണ് പറഞ്ഞത്. ഇതിനായി അക്കൗണ്ട് നമ്പർ ചോദിച്ചതാണ് തെറ്റ്. എന്തെങ്കിലും പണം കിട്ടിയാൽ അർജുന്റെ മകന് നൽകാനാണ് ഉദ്ദേശിച്ചത്," മനാഫ് പറഞ്ഞു.
ALSO READ: എന്‍സിപിയില്‍ മന്ത്രിമാറ്റം തീരുമാനമായില്ല; തൽക്കാലം എ.കെ. ശശീന്ദ്രന്‍ തന്നെ തുടരും
"യൂട്യൂബ് ചാനലില്‍ നിന്ന് അര്‍ജുന്‍റെ ഫോട്ടോ മാറ്റി. യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ മോണിറ്റൈസ് ചെയ്യണം. ഇതുവരെ അത് ചെയ്തിട്ടില്ല. വിവരങ്ങൾ ജനങ്ങളെ അറിയിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇനിയും യൂട്യൂബ് ചാനൽ തുടരും. വാര്‍ത്തകളിലെല്ലാം ലോറി ഉടമ മനാഫ് എന്നാണ് തന്നെ കുറിച്ച് പറഞ്ഞിരുന്നത്. അതുകൊണ്ടാണ് ചാനലിന് ആ പേര് നല്‍കിയത്," മനാഫ് പറഞ്ഞു.
"ഉസ്താദ് അര്‍ജുന്‍റെ കുടുംബത്തെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൂട്ടിക്കൊണ്ടുപോയി അദ്ദേഹം അവര്‍ക്ക് 2000 രൂപ നല്‍കിയിരുന്നു. അത് കുടുംബത്തിന് ഇഷ്ടമായിട്ടുണ്ടാവില്ല. അതിനെ വിവാദമായി കാണേണ്ടതില്ല. അര്‍ജുന് ബത്ത അടക്കം ശമ്പളമായി 75,000 രൂപ കൊടുത്തിരുന്നു. കണക്ക് ബുക്കില്‍ ഒപ്പുണ്ട്. കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക വാങ്ങി കൊടുക്കാനാണ് ശ്രമം. അര്‍ജുന്‍റെ ശമ്പളം 75,000 ആണെന്നത് ചാനലില്‍ പറഞ്ഞത് ഇന്‍ഷുറന്‍സ് ലഭിക്കുന്നത് തെളിവായി കാണാന്‍ വേണ്ടിയാണ്," മനാഫ് പറഞ്ഞു.
"തനിക്കെതിരെ പത്രസമ്മേളനം നടത്തിയതിന്‍റെ പേരില്‍ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത് കൊണ്ടാണ് മാധ്യമങ്ങളെ കണ്ടത്. ലോറിക്ക് അര്‍ജുന്‍റെ പേരിടണമെന്നത് ആഗ്രഹം ആയിരുന്നു. കുടുംബത്തിന് എതിര്‍പ്പുള്ളതിനാല്‍ ഇനി ഇടുന്നില്ല. ഇനി ആരും ആ കുടുംബത്തെ ആക്രമിക്കരുതെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. അർജുൻ്റെ വിഷയത്തിൽ ആരും കുടുംബത്തെ ടാർഗറ്റ് ചെയ്യരുത്. അർജുന്റെ കുടുംബത്തിന്റ പിന്നിൽ ആളുകൾ ഉണ്ട്. പക്ഷെ വിവാദത്തിന് താൽപര്യമില്ല. അങ്കോള പൊലീസ് എടുത്ത കേസിനെ നിയമപരമായി നേരിടും," മനാഫ് പറഞ്ഞു.