സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സ്ഥിരമായ ബന്ധം പുലര്‍ത്തുന്നില്ലെന്നും അസ്ഹരി വ്യക്തമാക്കി
ഡോ. അബ്ദുൽ ഹക്കീം അസ്ഹരി
മുസ്ലീം ലീഗിനെ കൊണ്ട് കേരളത്തിലെ മുസ്ലീങ്ങൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് സമസ്ത എപി വിഭാഗം നേതാവും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി. കേരളത്തിൽ മുസ്ലീങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. മുസ്ലീം സമുദായത്തിന് രാഷ്ട്രീയത്തിൽ നിന്നോ, ഭരണകൂടത്തിൽ നിന്നോ അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. ഏത് സർക്കാർ ആയാലും പ്രത്യേക സഹായം ഒന്നും കിട്ടുന്നില്ലെന്നും അബ്ദുൽ ഹക്കീം അസ്ഹരി വിമർശിച്ചു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ഹക്കീം അസ്ഹരിയുടെ പരാമർശം.
മുസ്ലീം ലീഗ് ഭരണത്തിലുള്ളപ്പോഴും മുസ്ലീം സമുദായത്തിന് പുരോഗതി ഉണ്ടാവുന്നില്ലെന്ന് ഡോ. അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. ലീഗ് മുസ്ലീം സമുദായത്തെ ഒട്ടാകെ പ്രതിനിധീകരിക്കുന്നില്ല. ലീഗ് രാഷ്ട്രീയ പാർട്ടി മാത്രമാണെന്നാണ് അസ്ഹരിയുടെ നിരീക്ഷണം. മതത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്നും സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സ്ഥിരമായ ബന്ധം പുലര്‍ത്തുന്നില്ലെന്നും അസ്ഹരി വ്യക്തമാക്കി. കേരളത്തിലെ മുസ്ലീം സമുദായത്തിനകത്തെ വിദ്യാദ്യാസപരമായ മുന്നേറ്റത്തിന് അടിത്തറ പാകിയത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും എംഇഎസ് ഉൾപ്പെടെയുള്ള സംഘടനകളുമാണെന്നും മർക്കസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ കൂടിയായ അസ്ഹരി ചൂണ്ടിക്കാട്ടി.
Also Read: വേടന്‍ ഇടുക്കിയിലേക്ക്; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന ചടങ്ങില്‍ പാടും
ആന്ധ്രയിലും കർണാടകയിലും മുസ്ലീം സമുദായത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുവെന്നും അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. കർണാടകയിൽ ന്യൂനപക്ഷ വകുപ്പും വഖഫ് ബോർഡും യഥേഷ്ടം ഫണ്ടുകൾ അനുവദിക്കുന്നു. ഇത് ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ മുസ്ലീം സമുദായത്തിന് വേണ്ടി നടക്കുന്നുണ്ട്. ജനസംഖ്യയിൽ 11 ശതമാനമുള്ള മുസ്ലീങ്ങൾക്ക് ആന്ധ്രപ്രദേശിൽ 10 ശതമാനമാണ് സർക്കാർ ജോലികളിൽ പ്രാതിനിധ്യം. കേരളത്തിലെ ജനസംഖ്യയിൽ 30 ശതമാനം മുസ്ലീങ്ങൾ ആണെങ്കിലും അതിന്റെ പകുതി പ്രാതിനിധ്യം പോലും സർക്കാർ ജോലികൾ ഇല്ലെന്ന് അസ്ഹരി വിമർശിച്ചു.
ജമാഅത്തെ ഇസ്ലാമിയെപോലുള്ള സംഘടനകളെ വേറിട്ട് നിർത്തണമെന്നും അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. അവരെ ഉൾപ്പെടുത്തുന്നത് അപകടകരമാണ്. സുന്നികൾ വേറിട്ട് നിൽക്കണമെന്നാണ് സമസ്തയുടെ നിലപാട്. കേരള മുസ്ലീങ്ങളിൽ ഏകദേശം 90 ശതമാനം പേരും സുന്നികളാണെന്നും അസ്ഹരി കൂട്ടിച്ചേർത്തു. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയേയും ഉൾപ്പെടുത്തണമെന്ന് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടുവല്ലോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സമസ്ത എപി വിഭാഗം നേതാവ്.