ബില്ലുകള്‍ ഒപ്പിടുന്നതിന് സമയപരിധി വേണമെന്ന ഹർജി: തമിഴ്‌നാട് കേസിലെ വിധി കേരളത്തിനും ബാധകമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി

ബില്ലുകള്‍ ഒപ്പിടുന്നതിന് സമയപരിധി വേണമെന്ന ഹർജി: തമിഴ്‌നാട് കേസിലെ വിധി കേരളത്തിനും ബാധകമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി

കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിശദമായ മെയ് ആറിന് വാദം കേള്‍ക്കും
Published on


ബില്ലുകളിൽ ഗവർണർമാർക്ക് സമയപരിധി ഏർപ്പെടുത്തിയ തമിഴ്നാട് കേസിലെ വിധി കേരളത്തിന് ബാധകമാണോ എന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് കോടതിയുടെ പരാമർശം. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിശദമായ മെയ് ആറിന് വാദം കേള്‍ക്കും.

തമിഴ്‌നാട് ഗവര്‍ണര്‍ കേസില്‍ സുപ്രീം കോടതി തീരുമാനമെടുത്തിരുന്നു. സമാനമായ ആവശ്യമാണ് കേരളവും ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കാൻ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, തമിഴ്നാട് കേസിലെ വിധി കേരളത്തിന് ബാധകമല്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചത്. രണ്ട് ഹര്‍ജികളിലെയും വസ്തുതകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ചില കാര്യങ്ങള്‍ കേരളത്തിനും അനുകൂലമാണ്. വിധിന്യായം പരിശോധിച്ചുവരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ബില്ലുകളില്‍ തീരുമാനമെടുക്കാത്തതിലാണ് ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെയുള്ള കേരളത്തിൻ്റെ ഹർജി. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം. എത്രയും വേഗമെന്നതിന് കൃത്യമായ സമയപരിധി വേണമെന്നും ഹർജിയിൽ കേരളം ആവശ്യപ്പെട്ടിരുന്നു.

കേരള സർക്കാരും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുമാണ് ഹര്‍ജി നൽകിയത്. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്‌ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിന്‍റെ വാദം.

News Malayalam 24x7
newsmalayalam.com