ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയവര്‍ക്ക് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ എസ്‌ഐടിയെ അറിയിക്കാം: സുപ്രീം കോടതി

എസ്ഐടി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ പരാമര്‍ശം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയവര്‍ക്ക് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ എസ്‌ഐടിയെ അറിയിക്കാം: സുപ്രീം കോടതി
Published on
Updated on


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെങ്കില്‍ മൊഴി നല്‍കിയവര്‍ക്ക് പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാമെന്ന് സുപ്രീം കോടതി. എസ്ഐടി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികള്‍ തള്ളണമെന്ന് സംസ്ഥാന സര്‍ക്കാരും വനിതാ കമ്മീഷനും ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി 19 ന് പരിഗണിക്കാനായി മാറ്റി. കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് ചൂണ്ടിക്കാണ്ടി സജിമോന്റെ ഹര്‍ജിയില്‍ ഒരു നടി കക്ഷി ചേരുകയും ചെയ്തിട്ടുണ്ട്.


എന്നാല്‍ അന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയില്‍ ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി. വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

News Malayalam 24x7
newsmalayalam.com