സംഭലിൽ സമാധാനവും സാഹോദര്യവും പുലരണം; തുടർ സർവേ തടഞ്ഞ് സുപ്രീം കോടതി

വർഗീയ സംഘർഷമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും,യുപി സർക്കാരിന് കോടതി നിർദേശം നൽകി
സംഭലിൽ സമാധാനവും സാഹോദര്യവും പുലരണം; തുടർ സർവേ തടഞ്ഞ് സുപ്രീം കോടതി
Published on

രാജ്യത്തെ പ്രധാന ചർച്ചാ വിഷയമായ ഷാഹി ജുമാ മസ്‌ജിദ് സംഘർഷത്തിൽ ഇടപെട്ട് സുപ്രീം കോടതി. പ്രശ്നബാധിത പ്രദേശമായ സംഭലിൽ സമാധാനവും സാഹോദര്യവും പുലരണമെന്ന് പറഞ്ഞ കോടതി സർവേ നടപടികൾ താത്ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിറക്കി.
സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്നും, വർഗീയ സംഘർഷമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും,യുപി സർക്കാരിന് കോടതി നിർദേശം നൽകി.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഹർജിയിൽ ഒരു നടപടിയും സ്വീകരിക്കരുതെന്ന് പറഞ്ഞ കോടതി, സർവേ നടപടികൾ ഡിസംബർ 8 വരെ തടഞ്ഞുകൊണ്ടാണ് ഉത്തരവിറക്കിയത്. മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് ഭരണസമിതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട്, മുദ്രവച്ച കവറിൽ തുറക്കാതെ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ALSO READഷാഹി ജുമാ മസ്‌ജിദ് സംഘർഷം: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ

ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടെന്ന് അവകാശപ്പെട്ടാണ് കോടതിയില്‍ ഹര്‍ജിയെത്തിയത്. സര്‍വേ നടത്താന്‍ പ്രാദേശിക കോടതി ഉത്തരവിട്ടതോടെയാണ് സംഭല്‍ സംഘര്‍ഷഭരിതമായത്. യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നെന്നും മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1529 ല്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നുമാണ് വാദം. വിഷ്ണു ശങ്കര്‍ ജെയ്‌നാണ് ഇതുസംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിഷേധങ്ങള്‍ക്കിടയിലും അഞ്ച് പേർ കൊലപ്പെട്ടപ്പോഴും അധികൃതര്‍ സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു.



കഴിഞ്ഞ ഒരാഴ്ച്ചയായിലേറെയായി യുപിയിലെ സംഭൽ ഷാഹി ജുമാ മസ്ജിദ് പരിസരപ്രദേശങ്ങളിൽ കലാപസമാന അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഷാഹി ജുമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട ആക്രമണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മസ്ജിദ് കമ്മിറ്റി ചെയർമാൻ സഫർ അലി രംഗത്തെത്തിയിരുന്നു.ആൾക്കൂട്ടത്തിൽ നിന്നും വെടിവെപ്പുണ്ടായി എന്ന വാദം തെറ്റാണെന്നും, നടന്നത് പൊലീസിൻ്റെ ആസൂത്രിത വെടിവെപ്പാണെന്നുമായിരുന്നു സഫർ അലിയുടെ വാദം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണെന്നും സഫർ അലി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com