
ജമ്മു കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് ഒരു ഡോക്ടറും 5 തൊഴിലാളികളും മരിച്ചു. ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറിൽ നിർമാണ സൈറ്റിൽ നടത്തിയ വെടിവെപ്പിലാണ് തൊഴിലാളികൾ കൊല്ലപ്പെട്ടത്. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. "ഭീകരവും ഭീരുത്വവും" എന്നാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആക്രമണത്തെ വിശേഷിപ്പിച്ചത്.
"ഗഗാംഗീർ ആക്രമണത്തിൽ പരുക്കേറ്റവരുടെ കണക്ക് അന്തിമമല്ല, തദ്ദേശീയരും അല്ലാത്തവരുമായി പരുക്കേറ്റ നിരവധി തൊഴിലാളികളുണ്ട്. പരുക്കേറ്റവർ പൂർണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു, കൂടുതൽ ഗുരുതരമായി പരുക്കേറ്റവരെ ശ്രീനഗറിലെ SKIMS-ലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്"- ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.
ഗുണ്ട് മേഖലയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം പണിയുന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അക്രമികളെ കണ്ടെത്താൻ പൊലീസും സൈന്യവും പ്രദേശം വളഞ്ഞിട്ടുണ്ട്. പ്രദേശം സുരക്ഷാ സേനയാൽ ചുറ്റപ്പെട്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ജമ്മു കശ്മീർ പൊലീസിൻ്റെ എക്സ് പോസ്റ്റ് വ്യക്തമാക്കി.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ആക്രമണത്തെ അപലപിച്ചു. മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും നിതിൻ ഗഡ്കരി അറിയിച്ചു.