
എഡിജിപി അജിത് കുമാറിനെതിരെയുള്ള ആരോപണത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടി. പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. ഇത് കൂടാതെ മലപ്പുറം ക്യാമ്പ് ഓഫീസിലെ മരംമുറി വിവാദത്തിലും അന്വേഷണം നടത്താൻ തീരുമാനമായിട്ടുണ്ടെന്നാണ് വിവരം. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനാണ് അന്വേഷണ ചുമതല. ഇന്ന് ചേർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
എഡിജിപി അജിത് കുമാറിനെതിരെയുള്ള മുഴുവൻ ആരോപണങ്ങളിലും കൃത്യമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. എത്രയും പെട്ടെന്നു തന്നെ റിപ്പോർട്ട് കൈമാറണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പി.ശശി വഴി ഏറ്റവും പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് എഡിജിപി അജിത് കുമാർ. ആരോപണം ഉന്നയിച്ചിട്ടുള്ളത് ഭരണപക്ഷ എംഎൽഎ കൂടിയായ പി.വി. അൻവറും. ഈ കാര്യത്തിൽ മുഖ്യമന്ത്രി ആരുടെ കൂടെ നിൽക്കുമെന്നത് ഏറ്റവും നിർണായകമായ ഒന്നാണ്.
ALSO READ: 'പൊലീസ് മാഫിയ' വെളിപ്പെടുത്തൽ: മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണമെന്ന് പി.വി. അൻവർ
എഡിജിപി അജിത് കുമാറിനെതിരെ നിശിതമായ ആരോപണങ്ങളാണ് പി.വി അൻവർ എംഎൽഎ പുറത്തു വിട്ടത്. ദാവൂത് ഇബ്രാഹിമാണ് അദ്ദേഹത്തിൻ്റെ റോൾ മോഡൽ എന്നതടക്കമുള്ള ആരോപണങ്ങളും ഇതിലുൾപ്പെടുന്നു. സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നതായും പി.വി. അൻവർ എംഎൽഎ ആപോപണം ഉന്നയിച്ചിരുന്നു. പൊലീസ് രംഗത്ത് ലോബിയാണ് പ്രവർത്തിക്കുന്നത്. പൊലീസിനെതിരെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്നും പി.വി. അൻവർ വെളിപ്പെടുത്തിയിരുന്നു.
എഡിജിപി അജിത് കുമാർ കൊലപാതകങ്ങൾ ചെയ്യിപ്പിച്ചതായും എഡിജിപിക്കും എസ്‌പി സുജിത് ദാസിനും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പി.വി. അൻവർ ആരോപിച്ചു. ഡാൻസാഫ് സംഘം പക്കാ ക്രിമിനലുകളാണ്. പൊലീസിൽ സോഷ്യൽ ഓഡിറ്റിംഗ് വേണമെന്നും അൻവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.