
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ വിവാദങ്ങൾക്ക് വഴിയൊരുക്കിയ പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയ പരസ്യം കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേൽപ്പിച്ചുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. സിപിഐയും, ഇലക്ഷൻ കമ്മിറ്റിയും ഈ പരസ്യം അറിഞ്ഞിട്ടില്ല. നാല് പേജുള്ള മറ്റൊരു പത്രവും ഈ പരസ്യം കൊടുത്തിരുന്നു, അത് വാർത്തയായില്ല. മുസ്ലിം സംഘടന പത്രത്തിലെ പരസ്യം വിവാദമായി. ഹീനമായ തരത്തിലുള്ള വർഗീയത പ്രചരിപ്പിച്ചു. പരസ്യം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. എംബി രാജേഷ് അറിഞ്ഞു കൊണ്ടാണ് പരസ്യം നൽകിയതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
സാദിക്കലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ, കേരളത്തിന്റെ മതേതരത്വ മനസിനെ കളങ്കപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. തങ്ങൾ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന ആളുകളാണ്. സിപിഎം വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നു. സിപിഎമ്മിനും ബിജെപിയ്ക്കും സാദിക്കലി തങ്ങൾക്കെതിരെ ഒരേ സ്വരമാണെന്നും വിഡി സതീശൻ പറഞ്ഞു.
മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണമാകാം എന്ന് സുപ്രീംകോടതി വിധിച്ച സംഭവത്തിൽ ആന്റണി രാജു ചെയ്തത് ഗുരുതരമായ കുറ്റമെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ആന്റണി രാജു കേരളത്തിന് അപമാനമാണെന്നും, നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി മിണ്ടിയില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
തൃശൂര്‍ പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റിപ്പോർട്ടിൽ, പ്രതിപക്ഷ ആരോപണങ്ങൾക്ക് അടി വരയിടുന്നതാണ് റിപ്പോർട്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. പൊലീസ് തൃശ്ശൂർ പൂരം അലങ്കോലമാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എഡിജിപി അജിത് കുമാറാണ് പൂരം അലങ്കോലമാക്കാൻ നേതൃത്വം നൽകിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.