"പടയുടെ നടുവിലെ പടനായകൻ, ഫീനിക്സ് പക്ഷി"; പിണറായി വിജയനെ പുകഴ്ത്തി വീണ്ടും വാഴ്ത്തുപാട്ട്

"പടയുടെ നടുവിലെ പടനായകൻ, ഫീനിക്സ് പക്ഷി"; പിണറായി വിജയനെ പുകഴ്ത്തി വീണ്ടും വാഴ്ത്തുപാട്ട്

സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയുടെ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി പാടാനാണ് പാട്ട് ചിട്ടപ്പെടുത്തിയത്
Published on


'കാരണഭൂതന്' ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വീണ്ടും വാഴ്ത്തുപാട്ട്. "ഫീനിക്സ് പക്ഷി"യായി മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്ന പാട്ടിൽ "പടയുടെ നടുവിൽ പടനായകനെ"ന്നും പുകഴ്ത്തുന്നുണ്ട്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയുടെ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി പാടാനാണ് പാട്ട് ചിട്ടപ്പെടുത്തിയത്.



കാരണ ഭൂതനെന്ന പാട്ട് പാടി പിണറായി വിജയനെ പുകഴ്ത്തിയുള്ള മെഗാ തിരുവാതിര മൂന്ന് വർഷം മുന്പ് വിവാദവും ചർച്ചയുമൊക്കെ ആയതാണ്. പിന്നാലെയാണ് വീണ്ടും മുഖ്യമന്ത്രിയെ ഫീനിക്സ് പക്ഷിയായി വിശേഷിപ്പിച്ചുള്ള പാട്ടുമായി കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കടന്നുവരവ്. ചെമ്പടയ്ക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ എന്ന് തുടങ്ങുന്ന പാട്ടിൽ മുഖ്യമന്ത്രിയെ ജ്വലിച്ച സൂര്യനായും വിശേഷിപ്പിക്കുന്നുണ്ട്. കോവിഡ്, നിപ്പ, പ്രളയം, ഉരുൾപ്പൊട്ടൽ തുടങ്ങി ദുരിതകാലത്ത് കൈവിളക്കുമായി ജ്വലിച്ച് കാവലായി നിന്നയാളെന്നും പാട്ടിൽ വാഴ്ത്തുന്നു. ക്ഷേമ പെൻഷനടക്കം പറഞ്ഞാണ് പുകഴ്ത്തുപാട്ട് അവസാനിക്കുന്നത്.



സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വേദിയിലിരിക്കെ നൂറ് വനിതകൾ ചേർന്ന് പുകഴ്ത്തു പാട്ട് പാടാനായിരുന്നു തീരുമാനം. ധനവകുപ്പിലെ ജീവനക്കാരനായ പൂവത്തൂർ ചിത്രസേനൻ്റെ വരികൾക്ക് നിയമ വകുപ്പിലെ വിമൽ സംഗീതം നൽകിയാണ് പാട്ട് പുറത്തിറക്കിയത്. പുകഴ്ത്തു പാട്ട് വാർത്തയും ചർച്ചയുമായതോടെ നാളത്തെ പരിപാടിയിൽ അവതരിപ്പിക്കുമോ എന്നതിൽ വ്യക്തതയില്ല. അസോസിയേഷൻ ഭാരവാഹികൾ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

നേരത്തെ കേരള സിഎം എന്ന പേരിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി യൂട്യൂബിൽ വീഡിയോ ഗാനവും ഇറങ്ങിയിരുന്നു. വ്യക്തിപൂജയെ എക്കാലത്തും എതിർത്തിട്ടുള്ള പാർട്ടിയാണ് സിപിഎം.
എന്നാൽ മൂന്ന് വർഷം മുൻപ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കാരണഭൂതനെന്ന പാട്ടും തിരുവാതിരയും നടന്നത്. സിപിഎം സമ്മേളനങ്ങൾ തുടരുന്നതിനിടെ തന്നെ ഫീനിക്സ് പക്ഷിയെന്ന പുകഴ്ടത്ത് പാട്ടിറങ്ങിയെന്നതും ശ്രദ്ധേയമാണ്.

News Malayalam 24x7
newsmalayalam.com