
നാടക- സിനിമ ഗായിക മച്ചാട്ട് വാസന്തി ( 81 ) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കയൊണ് അന്ത്യം.
ഒന്‍പതാം വയസ്സിലാണ് മച്ചാട്ട് വാസന്തി സംഗീത ജീവിതം ആരംഭിച്ചത്. കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളന വേദിയിലാണ് വാസന്തി ആദ്യമായി പാടുന്നത്. പാടാനറിയാമെന്നറിഞ്ഞപ്പോൾ ഇ.കെ നായനാരായിരുന്നു കുട്ടിയെ വേദിയിലെത്തിക്കാൻ നിർദ്ദേശിച്ചത്. ഒൻപതു വയസ്സുള്ള വാസന്തിയെ നായനാർ വേദിയിലേക്ക് എടുത്തുകയറ്റി.
“പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീര യുവാവേ നീ” എന്ന് തുടങ്ങുന്നതായിരുന്നു ഗാനം. പതിമൂന്നാം വയസിലാണു വാസന്തി 'പച്ചപ്പനംതത്തേ' എന്ന പാട്ടു പാടുന്നത്.
നിരവധി നാടകങ്ങളിൽ നായികയായും വാസന്തി വേഷമിട്ടു. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആൻറണിയുടെ ഉഴുവുചാൽ, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ ഭാഗമായി. തിക്കോടിയൻറെ നിരവധി നാടകങ്ങളിൽ വാസന്തി നായികയും ഗായികയുമായി.
തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും…”, “ആരു ചൊല്ലിടും ആരു ചൊല്ലിടും…” “പച്ചപ്പനംതത്തേ…”, “കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ..”, “മണിമാരൻ തന്നത്…,”പത്തിരി ചുട്ടു വിളമ്പിവിളിച്ചത്… തുടങ്ങിയവ വാസന്തി പാടി മലയാളികൾ ഞെഞ്ചിലേറ്റിയ ഗാനങ്ങളാണ്.
ALSO READ: സിനിമ മേഖലയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വനിതാ നിര്‍മാതാവിന് ഐക്യദാര്‍ഢ്യം : ഡബ്ല്യുസിസി
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച് രാവിലെ 10 മണിക്ക് ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം.