ഗ്രീസിലെ 'ഇൻസ്റ്റഗ്രാം ഐലൻഡിൽ' ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 400 ഭൂചലനങ്ങൾ; ആയിരങ്ങൾ പ്രദേശം വിട്ടു

20,000ത്തോളം സ്ഥിര താമസക്കാരുള്ള സാൻ്റോറിനി ദ്വീപിൽ ഓരോ വർഷവും മൂന്ന് മില്യൺ ടൂറിസ്റ്റുകളെത്തുന്നുവെന്നാണ് റിപ്പോർട്ട്
ഗ്രീസിലെ 'ഇൻസ്റ്റഗ്രാം ഐലൻഡിൽ' ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 400 ഭൂചലനങ്ങൾ; ആയിരങ്ങൾ പ്രദേശം വിട്ടു
Published on

ഗ്രീക്ക് ഐലൻഡ് ആയ സാൻ്റോറിനിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 400ൽ അധികം ഭൂചലനങ്ങളാണ്. ദ്വീപിൽ നിന്നും ആയിരക്കണക്കിന് പേർ ഇതിനോടകം സുരക്ഷിതമായ ഇടങ്ങളിലേക്ക് പലായനം ചെയ്തു. വലിയ തോതിൽ ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കണമെന്നും ആശങ്ക വേണ്ടെന്നും ഗ്രീസ് പ്രധാനമന്ത്രി കിരിയോക്കോസ് മിത്‌സോടാക്കീസ് പറഞ്ഞു.


ഇൻസ്റ്റഗ്രാം ഐലൻഡ്, വൈറ്റ് വാഷ്ഡ് ഐലൻഡ് എന്നു തുടങ്ങി നിരവധി പേരുകളാണ് അതി മനോഹരമായ സാൻ്റോറിനി ദ്വീപിനുള്ളത്. ഏജിയൻ കടലിൽ സ്ഥിതി ചെയ്യുന്ന, ഗ്രീസിന്‍റെ നിയന്ത്രണത്തിലുള്ള ദ്വീപിൽ തുടർച്ചയായി നൂറുകണക്കിന് ഭൂചലനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 300ൽ അധികം ഭൂചനങ്ങൾ പ്രദേശത്തുണ്ടായെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് ഗ്രീസിലെ എർത്ത്ക്വേക്ക് പ്ലാനിങ് ആൻഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനും വ്യക്തമാക്കുന്നു.

20,000ത്തോളം സ്ഥിര താമസക്കാരുള്ള ദ്വീപാണ് സാൻ്റോറിനി. എന്നാൽ ഓരോ വർഷം മൂന്ന് മില്യൺ ആളുകൾ ടൂറിസ്റ്റുകളായി ദ്വീപിലെത്തുന്നുവെന്നാണ് കണക്കുകൾ. ഭൂചലന റിപ്പോർട്ടുകൾ പുറത്തുവരുന്നതോടെ ദ്വീപിൽ നിന്ന് മാറാനുള്ള തിക്കിലും തിരക്കിലുമാണ് ടൂറിസ്റ്റുകൾ. ആളുകളെ നീക്കാനായി കൂടുതൽ വിമാന സർവീസുകളും അനുവദിച്ചിട്ടുണ്ട്. ഓരോ 20 മിനിറ്റിലും ദ്വീപിൽ ഭൂചലനം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. വലിയ അപകടമുണ്ടായാൽ നേരിടാനായി എമർജൻസി ക്രൂവിനെയും നിയോഗിച്ചു കഴിഞ്ഞു. ഇതിനകം 9000ത്തോളം ആളുകൾ ദ്വീപ് വിട്ടെന്നാണ് പുറത്തുവരുന്ന കണക്ക്.

യൂറോപ്പിലെ, സജീവമായ അഗ്നിപർവത സ്ഫോടനത്തിന് സാധ്യതയുള്ള മേഖലയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതാണ് ആളുകളെ കൂടുതൽ ഭയചകിതരാക്കുന്നത്. തുടർച്ചയായ ഭൂചലനങ്ങൾ സുനാമിക്ക് കാരണമായേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ഈ റിപ്പോർട്ടിനെ ഭരണകൂടം തള്ളിക്കളഞ്ഞു. വോൾക്കാനിക് ആക്ടിവിറ്റിയല്ല, മറിച്ച് ടെക് ടോണിക് പ്ലേറ്റുകളുടെ ചലനമാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആശങ്കാകുലരാകേണ്ട സാഹചര്യമില്ലെന്ന് ഗ്രീസ് പ്രധാനമന്ത്രി കിരിയോക്കോസ് മിത്‌സോടാക്കീസ് വ്യക്തമാക്കി.

സാൻ്റോറിനി ദ്വീപിന് പുറമെ അജിയൻ കടലിലും സമീപത്തെ അമോറോസ് ഉൾപ്പടെയുള്ള ദ്വീപുകളിൽ ഭൂചലനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദ്വീപുകളിലെ സ്കൂളുകൾ അടച്ചു, തീരമേഖകളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശം നൽകുകയും, ഇൻഡോറുകളിൽ നടക്കുന്ന വലിയ കൂടിച്ചേരലുകൾക്ക് വിലക്കും ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുൻ കാലഘട്ടത്തിലും വലിയ രീതിയിലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് സാൻ്റോറിനി ദ്വീപ് സാക്ഷിയായിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ 1956ലെ ഭൂകമ്പത്തിൽ 53 പേർ കൊല്ലപ്പെട്ടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com