സംഭവത്തിൽ മൂന്നംഗ വിദഗ്ധസമിതിയെ അന്വേഷണത്തിനായി ദേശീയപാത അതോറിറ്റി നിയോഗിച്ചിട്ടുണ്ട്
മഴക്കാലം ആരംഭിക്കുന്നതിന് മുന്നേതന്നെ ആശങ്കയാകുകയാണ് സംസ്ഥാനത്തെ ദേശീയപാതകൾ. രണ്ടുദിവസത്തിനിടെ മൂന്നിടങ്ങളിലാണ് ദേശീയപാതകൾ ഇടിഞ്ഞുവീണത്. മലപ്പുറത്ത് കൂരിയാടിന് പിന്നാലെ തലപ്പാറയിലും, കാസർഗോഡ് കാഞ്ഞങ്ങാടും ആറുവരിപാതയിടിഞ്ഞ് സർവീസ് റോഡ് തകർന്നു. രണ്ടുദിവസം പെയ്ത കനത്ത മഴയിലാണ് മൂന്നിടത്തും ദേശീയപാതകൾ തകർന്നത്. മഴ മൂലം അടിത്തറയിലുള്ള സമ്മർദമാണ് അപകട കാരണമെന്ന് നിഗമനം. കാലവർഷം ശക്തമാകുന്നതോടെ വലിയ രീതിയിലുള്ള ആശങ്കയാണ് ദേശീയപാതകൾ ഉയർത്തുന്നത്.
കഴിഞ്ഞദിവസമാണ് മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണത്. പുതിയ ആറ് വരി പാതയുടെ ഭാഗമാണ് ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിച്ചത്. സംഭവത്തിൽ മൂന്നംഗ വിദഗ്ധസമിതിയെ അന്വേഷണത്തിനായി ദേശീയപാത അതോറിറ്റി നിയോഗിച്ചിട്ടുണ്ട്. കനത്ത മഴയിൽ അടിത്തറയിൽ ഉണ്ടായ സമ്മർദം കാരണം വയൽ വികസിച്ച് വിള്ളൽ ഉണ്ടായി മണ്ണ് തെന്നി മാറിയതാണ് അപകടകാരണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. നാളെ സംഘം സ്ഥലം സന്ദർശിച്ച റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ വി.ആർ. വിനോദും അറിയിച്ചിട്ടുണ്ട്.
കൂരിയാടിന് പിന്നാലെ മലപ്പുറം തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് തലപ്പാറ. നിർമാണം പൂർത്തിയായ റോഡിൻ്റെ മധ്യഭാഗത്താണ് വിള്ളൽ. ഉയര്‍ത്തിക്കെട്ടിയ പാതയുടെ സംരക്ഷണഭിത്തി വലിയ ശബ്ദത്തോടെ താഴെയുള്ള സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
കാസർഗോഡ് കാഞ്ഞങ്ങാടും ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു വീണു. കനത്ത മഴയെ തുടർന്നാണ് റോഡിൻ്റെ ഒരുഭാഗം തകർന്നത്. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് ഇടിഞ്ഞുവീണത്. ഈ ഭാഗത്ത് മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴയാണ്. ഇതിനു പിന്നാലെയാണ് ദേശീയപാത സര്‍വീസ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. ഇതോടെ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.
നീലേശ്വരത്ത് ദേശീയ പാതയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വിണ്ടു കീറുകയും ചെയ്തു. പെരിയ കേന്ദ്ര സർവകലാശാലയ്ക്ക് സമീപം സർവീസ് റോഡിൽ മണ്ണ് ഒലിച്ചു പോയതിനെ തുടർന്ന് ബസ് താഴ്ന്നു. കറന്തക്കാടും ചെർക്കളയിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ നിന്ന് വീടുകളിലേക്ക് വെള്ളവും മണ്ണും ഒഴുകിയെത്തിയതും ആശങ്കയായി. വീടുകൾക്ക് ഉള്ളിൽ ചെളി അടിഞ്ഞതോടെ പ്രദേശവാസികൾ ദുരിതത്തിലായി. നിർമാണത്തിലെ അപാകതയാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.