എ. വിജയരാഘവന്റെ പ്രസംഗത്തെ യുഡിഎഫ് നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചു; സിപിഎം ലീഗിനോ മുസ്ലീങ്ങള്‍ക്കോ എതിരല്ല; ടി.പി. രാമകൃഷ്ണന്‍

മുസ്ലീം ലീഗോ മുസ്ലീം വിഭാഗങ്ങളോ തീവ്രവാദികളാണെന്ന നിലപാട് സിപിഎം പാര്‍ട്ടിക്കോ വിജയരാഘവനോ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
എ. വിജയരാഘവന്റെ പ്രസംഗത്തെ യുഡിഎഫ് നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചു; സിപിഎം ലീഗിനോ മുസ്ലീങ്ങള്‍ക്കോ എതിരല്ല; ടി.പി. രാമകൃഷ്ണന്‍
Published on


സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസംഗത്തെ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയമായി തെറ്റായി വ്യാഖ്യാനിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയാണെന്ന് സിപിഎം നേതാവ് ടി.പി. രാമകൃഷ്ണന്‍. അവർ വിജയരാഘവന്റെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ചു. മുസ്ലീം ലീഗോ മുസ്ലീം വിഭാഗങ്ങളോ തീവ്രവാദികളാണെന്ന നിലപാട് സിപിഎം പാര്‍ട്ടിക്കോ വിജയരാഘവനോ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ജമാഅത്തെ ഇസ്ലാമി, എസ്‍ഡിപിഐ തുടങ്ങിയ തീവ്ര മത നിലപാടുകളുള്ള സംഘടനകളെ യുഡിഎഫിനൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ നേതൃത്വം നല്‍കിയത് മുസ്ലീം ലീഗായിരുന്നു. ഇത് അവരുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ സ്വാധീനം ചെലുത്തി എന്നാണ് വിജയരാഘവന്‍ പറഞ്ഞതെന്നും ടി.പി. രാമകൃഷ്ണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

രാഹുല്‍ ഗാന്ധി എംപി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണ് എന്നായിരുന്നു എ. വിജയരാഘവന്റെ പരാമര്‍ശം. പ്രിയങ്കാ ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും കണ്ടത് ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാമര്‍ശത്തിന് പിന്നാലെ ശക്തമായ ഭാഷയിലാണ് വിജയരാഘവനെതിരെ പ്രതിപക്ഷം പ്രതികരിച്ചത്. കോണ്‍ഗ്രസ് എല്ലാ ജാതി മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നും സിപിഎം കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു.

വാ തുറന്നാല്‍ വര്‍ഗീയതയല്ലാതെ ഒന്നും പറയാന്‍ അറിയില്ലെന്നാണ് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി പ്രതികരിച്ചത്. ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയതയാണ് വിജയ രാഘവന്‍ പറയുന്നത്. വിജയരാഘവന്‍ വര്‍ഗീയ രാഘവന്‍ ആണെന്നും കെ.എം. ഷാജി പറഞ്ഞു.

വോട്ടു ചോരുന്ന ആധികൊണ്ടാണ് ഇങ്ങനെ വര്‍ഗീയത വിളിച്ചു പറയുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രിയങ്കാ ഗാന്ധിക്ക് വോട്ടു ചെയ്തത്. ഇത് കാണാന്‍ കഴിയണം. അല്ലാതെ വഷളത്തരം പറയുകയല്ല വേണ്ടതെന്നും വയനാട്ടിലെ വോട്ടര്‍മാരെ ഉള്‍പ്പെടെ തള്ളിപ്പറയുകയാണ് വിജയരാഘവന്‍ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com