വെടിനിർത്തൽ തുടർന്ന് വ്യാപാരവുമായി മുന്നോട്ടുപോകണം. ഇപ്പോൾ ഇന്ത്യയുമായി വ്യാപാര ചർച്ചകൾ നടത്തുകയാണ്
ഇന്ത്യ-പാക് വെടിനിർത്തല്‍ യുഎസിൻ്റെ ഇടപെടൽ മൂലമെന്ന അവകാശവാദം ആവർത്തിച്ച് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ഒഴിവാക്കിയത് ആണവയുദ്ധമാണ്. ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ ഇടപെട്ട വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും നന്ദിയെന്നും ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
" ഒരു ആണവ സംഘർഷമാണ് ഞങ്ങൾ അവസാനിപ്പിച്ചത്. എനിക്ക് തോന്നുന്നത് അതൊരു മോശം ആണവയുദ്ധമായിരുന്നിരിക്കാം എന്നാണ്. ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുമായിരുന്നു. ഈ അവസരത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു" ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
വെടിനിർത്തൽ സാധ്യമാക്കുന്നതിൽ യുഎസ് നയതന്ത്ര ശ്രമങ്ങളുടെ സ്വാധീനം വേണ്ടിവന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനും ധാരാളം ആണവായുധങ്ങളുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായതും വേഗത്തിലുമുള്ള വെടിനിർത്തലിന് മാധ്യസ്ഥത വഹിച്ചു. ശത്രുത അവസാനിപ്പിക്കുന്നതിൽ വ്യാപാരത്തിന്റെ സ്വാധീനത്തെക്കുറിച്ചും, ഇരു രാജ്യങ്ങളോടുമുള്ള തന്റെ സമീപനത്തെക്കുറിച്ചും വിശദീകരിച്ചുവെന്നും ട്രംപ് പറഞ്ഞു.
ഇരു രാജ്യങ്ങളുടേയും ഭരണാധികാരികളെ വെടിനിർത്തൽ ബോധ്യപ്പെടുത്തി. വെടിനിർത്തൽ തുടർന്ന് വ്യാപാരവുമായി മുന്നോട്ടുപോകണം. ഇപ്പോൾ ഇന്ത്യയുമായി വ്യാപാര ചർച്ചകൾ നടത്തുകയാണ്. പാകിസ്ഥാനുമായും ഉടൻ ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ കക്ഷിചേര്‍ന്നു എന്ന് നേരത്തെയും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയും, വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷി ഇടപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വാദം ആവർത്തിച്ച് ട്രംപ് എത്തിയിരിക്കുന്നത്.