
ചെങ്കടലിൽ യെമനീസ് ഹൂദി സംഘം രണ്ട് ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതായി യുഎസ് സൈന്യം. സൗദി, പനാമ കൊടികളുള്ള എണ്ണ കപ്പലുകൾക്ക് നേരെയായിരുന്നു ആക്രമണം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ആറ് മാസത്തിനിടെ എഴുപതോളം ആക്രമണങ്ങൾ ചെങ്കടലിൽ ഉണ്ടായെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ കണക്കിൽ നിന്ന് വ്യക്തമാകുന്നത്.
രണ്ട് ബാലിസ്റ്റിക് മിസൈലുകളും, വൺവേ അറ്റാക്ക് അൺക്രൂഡ് ഏരിയൽ സിസ്റ്റവും ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയത്. ഒരു മിസൈൽ ടാങ്കറിന് നേരെ പതിച്ചതായും, മറ്റൊരെണ്ണം കപ്പലിന് സമീപം വെച്ച് പൊട്ടിത്തെറിച്ചതായും യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ കപ്പലുകൾ കൂട്ടിയിടിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.
അതേസമയം, പനാമയുടെ ബ്ലൂ ലഗൂൺ കപ്പൽ ആക്രമിച്ചതിൻ്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ഇത് ഗ്രീക്ക് നിയന്ത്രണത്തിലുള്ള കപ്പലാണ്. എന്നാൽ, സൗദി ദേശീയ പതാകയുള്ള അംജദ് ടാങ്കറിന് നേരെയുള്ള ആക്രമണം ഹൂദികൾ ഏറ്റെടുത്തിട്ടില്ല. ലോകത്തിലെ വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയിൽ ഈ ആക്രമണം ആശങ്കകൾക്കിടയാക്കി.
ദിവസങ്ങൾക്ക് മുമ്പ് മിസൈൽ പതിച്ച് തീപടർന്ന ഗ്രീക്ക് എണ്ണക്കപ്പലിനു സമീപത്താണ് അപകടം ഉണ്ടായത്. 10 ലക്ഷം ബാരൽ എണ്ണയുമായി വന്ന സൂനിയൻ ഗ്രീക്ക് കപ്പൽ ദിവസങ്ങൾ കഴിഞ്ഞും നിന്നു കത്തുകയാണ്. ഗാസ ആക്രമണം തുടങ്ങിയ ഒക്ടോബർ മുതൽ ഇതുവരെ എഴുപതോളം കപ്പൽ ആക്രമണങ്ങൾ ചെങ്കടലിൽ ഹൂതികൾ നടത്തിയെന്നാണ് അമേരിക്ക പറയുന്നത്. യെമനിൽ ഹൂദികളുടെ രണ്ട് മിസൈൽ കേന്ദ്രങ്ങൾ തകർത്തതായും യുഎസ് സൈന്യം അവകാശപ്പെട്ടു.