"കത്തോലിക്കരെ പരിഹസിച്ചു"; പോപ്പായി സ്വയം അവതരിച്ച ട്രംപിന് വിമർശനം
പോപ്പായി സ്വയം അവതരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വിമർശനം. അടുത്ത പോപ്പിനെ നിർണയിക്കാനുള്ള രഹസ്യ പേപ്പല്‍ കോണ്‍ക്ലേവ് നടക്കുന്നതിനിടെയാണ് പോപ്പായി സ്വയം അവതരിച്ച ട്രംപ് ട്രൂത്ത് സോഷ്യൽ പേജിലൂടെ എഐ ചിത്രം പങ്കുവെച്ചത്. ഇതിനു പിന്നലെയാണ് ട്രംപിന് നേരെ വിമർശനങ്ങൾ ഉയരുന്നത്.
കഴിഞ്ഞ ദിവസം മാർപാപ്പയാകാൻ താൽപര്യമുണ്ടെന്ന് തമാശരൂപേണ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് ചിത്രം പങ്കുവച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണ് എന്ന് ആദ്യം മുതൽക്കേ വ്യാപക ആരോപണം ഉയർന്നിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ നടന്ന് ഒൻപത് ദിവസത്തിന് പിന്നാലെയാണ് ട്രംപ് എഐ ഇമേജ് പങ്കുവെച്ചത്.
വെളുത്ത കാസോക്ക്, സ്വർണ കുരിശുരൂപം പതിച്ച പെൻഡൻ്റ്, ബിഷപ്പിൻ്റെ തൊപ്പി,ചൂണ്ടുവിരൽ ആകാശത്തേക്ക് ചൂണ്ടി നിൽക്കുന്ന ട്രംപ്, ഇതായിരുന്നു ചിത്രം. ട്രംപിൻ്റെ ചിത്രം ലജ്ജാകരമാണെന്ന് മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റിയോ റെൻസി പറഞ്ഞെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വിശ്വാസികളെ അപമാനിക്കുന്ന, മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന, വലതുപക്ഷ നേതാവിൻ്റെ കോമാളിത്തരങ്ങളാണ് ഈ ചിത്രത്തിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
"മിസ്റ്റർ പ്രസിഡൻ്റ്, നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പയെ ഞങ്ങൾ അടക്കം ചെയ്തു. പുതിയ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി കർദ്ദിനാൾമാർ കോൺക്ലേവ് നടത്തുകയാണ്. ഈ അവസരത്തിൽ ഞങ്ങളെ പരിഹസിക്കരുത്, ബിഷപ്പുമാരെ പ്രതിനിധീകരിക്കുന്ന ന്യൂയോർക്ക് സ്റ്റേറ്റ് കാത്തലിക് കോൺഫറൻസ് അഭിപ്രായപ്പെട്ടതായും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.